രണ്ടു മാസമായി മുടങ്ങിക്കിടക്കുന്ന കുടിവെള്ളത്തിനായി ഇരിങ്ങാലക്കുട ജല അതോറിറ്റി ഓഫീസിൽ ഓട്ടോ ഡ്രൈവറുടെ ഒറ്റയാൾ സമരം

തളിയക്കോണം : രണ്ടു മാസമായി മുടങ്ങിക്കിടക്കുന്ന കുടിവെള്ളത്തിനായി ഇരിങ്ങാലക്കുട ജല അതോറിറ്റി ഓഫീസിൽ ഓട്ടോ ഡ്രൈവറുടെ ഒറ്റയാൾ സമരം. ഇരിങ്ങാലക്കുടയിൽ ഠാണാ ബൈപാസ് ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുന്ന തളിയക്കോണം 38-ാം വാർഡ് കരേക്കാട്ടുപറമ്പിൽ മോഹനൻ (60) ന്റെ വീട്ടിൽ ജൂലായ് മാസം മുതൽ ജല അതോറിറ്റിയുടെ പൈപ്പിലൂടെ വരുന്ന കുടിവെള്ളം മുടങ്ങിയിരുന്നു. തുടർന്നാണ് ഇദ്ദേഹം പരാതിയുമായി രണ്ടു മാസം മുൻപ് ഇരിങ്ങാലക്കുട ജല അതോറിറ്റി ഓഫീസിൽ എത്തുന്നത്. ചകിരിക്കമ്പനി റോഡ് മേഖലയിൽ പലർക്കും വെള്ളം ലഭിക്കുന്നില്ല എന്ന പരാതിയും ആ സമയം നിലനിന്നിരുന്നു.

തുടർന്ന് ഇത്രയും കാലമായി പരാതി പരിഹരിച്ചിരുന്നില്ല. ഇതിനിടയിൽ പലതവണ ഓഫീസിൽ കയറിയിറങ്ങിയെന്നും അദ്ദേഹം പറയുന്നു. ഏക ജീവിതമാർഗമായ ഓട്ടോ കയറ്റിയിട്ടിട്ടാണ് ഇരിങ്ങാലക്കുട ജല അതോറിറ്റി ഓഫീസിൽ വരുന്നത്. വളരെയേറെ സമയം ഇവിടെ പലപ്പോളായി ചെലവഴിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്നും മോഹനൻ മാധ്യമങ്ങളോട് പറഞ്ഞു.



രണ്ടു മാസം മുൻപ് കൊടുത്ത പരാതിക്ക് സെപ്റ്റംബർ 23 നാണ് റെസിപ്റ് കിട്ടിയതെന്നും പറയുന്നു. അതിനു ശേഷം എഞ്ചിനീയർ സംഭവസ്ഥലത്തു വരുമെന്ന് അറിയിപ്പ് കിട്ടിയതിനെത്തുടർന്നു ജോലികളഞ്ഞു ഒരു ദിവസം മുഴുവൻ കാത്തിരുന്നെങ്കിലും ആരും വന്നില്ലെന്നും മോഹനൻ പറഞ്ഞു. ഇതിനിടയിൽ ജല അതോറിറ്റി ഓഫീസിൽ നിന്നും പറഞ്ഞതനുസരിച്ചു രണ്ടു പ്ലംബർമാർ വരികയും ഒരാൾ 200 രൂപയും അടുത്തയാൾ ആയിരം രൂപയും ആവശ്യപ്പെട്ടതായും മോഹനൻ പറഞ്ഞു. എന്നിട്ടും വെള്ളം മുടങ്ങിത്തന്നെയാണ് കിടക്കുന്നത്.


വീട്ടിലെ കിണർ വെള്ളപൊക്കത്തിനുശേഷം ഉപയോഗശൂന്യമായെന്നും പൈപ്പ് വെള്ളം മാത്രമാണ് ഏക ആശ്രയമെന്നും മോഹനൻ പറഞ്ഞു. രണ്ടുമാസമായി നൽകിയ പരാതിക്ക് പരിഹാരം കാണതെവന്നപ്പോളാണ് ഒഴിഞ്ഞ ബക്കറ്റും പ്ലക്കാർഡുമായി ബുധനാഴ്ച രാവിലെ മോഹനൻ ഇരിങ്ങാലക്കുട ജല അതോറിറ്റി ഓഫീസിൽ പ്രതിഷേധവുമായി എത്തിയത്.

മോഹനന്റെ പരാതി ഈ അടുത്താണ് ശ്രദ്ധയിൽ പെട്ടതെന്നു ഇരിങ്ങാലക്കുട ജല അതോറിറ്റി അധികൃതർ പറഞ്ഞു. ആഭാഗത്തേക്ക് ആഴ്ചയിൽ രണ്ടു ദിവസമാണ് വെള്ളം സപ്ലൈ ചെയ്യുന്നതെന്നും ആ ദിവസങ്ങളിൽ പരിശോധിച്ചാൽ മാത്രമേ പ്രശ്നങ്ങൾ കണ്ടുപിടിക്കാൻ പറ്റുകയുള്ളു. കഴിഞ്ഞ ദിവസം അങ്ങോട്ട് പോകാൻ ഇരുന്നതാണെന്നും, പക്ഷെ ആ ദിവസം റിപ്പർ ജോലി ഏറ്റെടുക്കുന്ന കരാർ ജീവനക്കാരൻ അനാരോഗ്യം മൂലം അവധി എടുത്തെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.



ഇതിനിടയിൽ മോഹനൻ ഒറ്റയാൾ സമരവുമായി ഇരിങ്ങാലക്കുട ജല അതോറിറ്റി ഓഫീസിൽ ഉണ്ടെന്നറിഞ്ഞു നഗരസഭ 38-ാം വാർഡ് കൗൺസിലർ ലേഖ കെ ആർ ഇവിടെ എത്തുകയും ഉദോഗസ്ഥരുമായി സംസാരിച്ചു പ്രശ്നപരിഹാരത്തിനുള്ള നടപടികൾ എടക്കുവാൻ തീരുമാനിക്കുകയായിരുന്നു.

ആ മേഖലയിൽ വ്യാഴാഴ്ച പൈപ്പിലൂടെ വെള്ളം സപ്ലൈ ചെയ്യുന്ന ദിവസമാണെന്നും, അതിനാൽ പരിശോധനക്ക് എത്തുമെന്നും മോഹനന് ഉറപ്പു നൽകിയതിനെ തുടർന്ന് രാവിലെ 9:30 ആരംഭിച്ച ഒറ്റയാൾ പ്രതിഷേധം 11:30 നു അവസാനിപ്പിക്കുകയായിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page