ഒടുവിൽ തൊമ്മാന പാടത്തിന് സമീപം സംസ്ഥാന പാതയോരത്തെ കാട് വെട്ടി വൃത്തിയാക്കൽ ആരംഭിച്ചു

തൊമ്മാന : ഒരാൾ പൊക്കത്തിൽ കാടുമൂടി വാഹനങ്ങൾക്കും വഴിയാത്രികർക്കും അപകട ഭീഷണി സൃഷ്ടിച്ചിരുന്ന ഇരിങ്ങാലക്കുട – പോട്ട സംസ്ഥാനപാതയിൽ തൊമ്മാന പാടത്തിനു സമീപം പാതയോരം ഒടുവിൽ പുല്ല് വെട്ടി വൃത്തിയാക്കൽ ആരംഭിച്ചു.

പൊതുമരാമത്ത് റോഡു വിഭാഗം കരാറുകാരെത്തി ഞായറാഴ്ച മുതൽ ചെറിയ ജെ.സി.ബി ഉപയോഗിച്ച് കാട് വെട്ടിത്തെളിച്ചു തുടങ്ങി. പൊതുപ്രവർത്തകൻ ഷാജു പൊറ്റക്കൽ ഈ വിഷയം ശ്രദ്ധയിൽ കൊണ്ടുവന്നതിനെത്തുടർന്ന് കഴിഞ്ഞ ദിവസം ‘ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം ’ നൽകിയ വാർത്തയെത്തുടർന്നാണ് നടപടിയുണ്ടായത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ റോഡപകടങ്ങൾ ഉണ്ടാക്കുന്ന ഒരിടം കൂടിയാണ് ഈ മേഖല . ബ്ലാങ്ക് സ്പോട് ആയി പ്രഖ്യാപിച്ച ഇവിടെ അപകട സൂചനകൾ നല്കുന്ന ബോർഡുകൾ പോലും പാഴ്ച്ചെടികൾ വളർന്നു കാഴ്ച മറച്ച നിലയിലാണ് ഉണ്ടായിരുന്നത്.

ആദ്യ ഘട്ടമെന്ന നിലയിൽ ഐ ടി സി ഇറക്കം മുതൽ തൊമ്മാന വരെയുള്ള ഭാഗങ്ങളാണ് വൃത്തിയാക്കുന്നത്. റോഡിന്റെ ഡിവൈഡറിന് ഇരുവശവും ഇത്തവണ നല്ല രീതിയിൽ വൃത്തിയാക്കുന്നുണ്ട്. കുറ്റിച്ചെടികളുടെ കടകൾ പിഴുതു മാറ്റിയാണ് വൃത്തിയാക്കൽ പുരോഗമിക്കുന്നത്.



സംസ്ഥാനപാതയിൽ തൊമ്മാന പാടത്തിനു സമീപം പാതയോരം കാടുമൂടി വാഹനങ്ങൾക്കും വഴിയാത്രികർക്കും അപകട ഭീഷണി സൃഷ്ടിക്കുന്ന അവസ്ഥയിലായിരുന്നു. വളവുകളിൽ ദൂരക്കാഴ്ച മറച്ചതിനാല്‍ യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവായിരുന്നു.

ഒരാൾ ഉയരത്തിൽ വരെ പുല്ലുകളും കുറ്റിച്ചെടികളും വളർന്നുനിൽക്കുന്നുണ്ട് . പുല്ല് വളർന്ന് റോഡിലേക്ക് എത്തിയതിനാൽ കാൽനട യാത്രികർക്ക് റോഡിലൂടെ നടക്കേണ്ട അവസ്ഥയുമുണ്ട്. സംസ്ഥാനപാത പദവിയുണ്ടെങ്കിലും ഈ ഭാഗങ്ങളിൽ റോഡിനു പൊതുവെ വീതിയും കുറവാണ് .

ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും ശല്യവും വർധിച്ചു വരുന്ന സാഹചര്യമാണ് ഇവിടെ നിലനിൽക്കുന്നത്.. പൊതുനിരത്തിൽ മാലിന്യം തള്ളുന്നവർക്കും റോഡിന്റെ വശങ്ങളിലെ പുല്ലും കാടും മറയാണ്. മുമ്പ് തൊഴിലുറപ്പു പദ്ധതിയിലുൾപ്പെടുത്തി നിരത്തോരത്തെ പുല്ലരിയുകയും കാട് തെളിക്കുകയും ചെയ്തിരുന്നു. എന്നാൽ ആവർത്തനസ്വഭാവമുള്ള പ്രവൃത്തികൾ പദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്ന നിബന്ധന ഇറങ്ങിയതിനാൽ തൊഴിലുറപ്പു പദ്ധതിയിൽനിന്നു കാടുതെളിക്കൽ പുറത്തായി.

വേളൂക്കര, മുരിയാട്, ആളൂർ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശം കൂടിയാണ് ഈ മേഖല. ഇനിയും കൃത്യമായ ഇടവേളകളിൽ പുല്ലരിയാൻ സംവിധാനമുണ്ടയിലെങ്കിൽ പാതയോരം കാടുമൂടാൻ അധിക ദിവസങ്ങൾ വേണ്ടിവരില്ല. അധികാരികൾ ഈ കാര്യം ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കാം.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page