സായുധ പോലീസ് റൂട്ട് മാർച്ച് നടത്തി – തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കി

ഇരിങ്ങാലക്കുട : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് വോട്ട‍ർമാർക്ക് നിർഭയമായും സുരക്ഷിതമായും സമ്മതിദാനവകാശം രേഖപ്പെടുത്താനുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി സായുധ പോലീസ് റൂട്ട് മാർച്ച് നടത്തി.

സായുധ സജ്ജരായ ദ്രുതകർമ്മ സേന ( RRRF – Rapid Response and Rescue Force), പ്രത്യേക ദൗത്യ സേന ( SOG – Special Operations Group) എന്നിവ‍രെ നിയോഗിച്ചു. തൃശ്ശൂർ റൂറൽ ജില്ലയിലെ 5 സ്ഥലങ്ങളിലാണ് റൂട്ട് മാർച്ച് നടത്തിയത്.

കൊട്ടിക്കലാശം, തെരഞ്ഞെടുപ്പ് ദിനം, വോട്ടെണ്ണൽ , ഫലപ്രഖ്യാപന ദിനം എന്നിവയ്ക്കായി പ്രത്യേകം പ്രത്യേകം സുരക്ഷാ സംവിധാനങ്ങൾ ഏ‍ർപ്പെടുത്തി. 4000 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു.

തൃശ്ശൂർ റൂറൽ പോലീസ് ജില്ലയിലെ 22 പോലീസ് സ്റ്റേഷൻ പരിധികളിലായി നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് 1634 ബൂത്തുകളിലും, ജില്ലാ സംസ്ഥാന അതിർത്തികളിലും പ്രത്യേക സുരക്ഷാ സംവിധാനങ്ങളോടെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസ് ന്റെ നേതൃത്വത്തിൽ തൃശ്ശൂർ റൂറൽ പോലീസ് സുസജ്ജം.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസ് ന്റെ നേതൃത്വത്തിൽ തൃശ്ശൂർ റൂറൽ അഡീഷണൽ എസ് പി ടി എസ് സിനോജ്, 21 ഡി വൈ എസ് പി, 68 പോലീസ് ഇൻസ്പെക്ടർമാർ, പോലീസ് 320 സബ് ഇൻസ്പെക്ടർമാർ, കൂടാതെ പ്രത്യേക ദൗത്യ സേന (Special Operations Group), ദ്രുതകർമ്മ സേന (Rapid Response and Rescue Force), സായുധ വനിതാ പോലീസ് ബറ്റാലിയൻ (Kerala Armed Women Police Battalion) എന്നിവരെയും വിവിധ മേഖലകളിൽ ഡ്യൂട്ടിക്കായി നിയോഗിച്ചു. കൂടാതെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രത്യേക നീരിക്ഷണവുമുണ്ടാകും.

തൃശ്ശൂർ റൂറലിൽ ഇലക്ഷൻ ഡ്യൂട്ടിക്കായി ആകെ 4000 ത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് നിയമിച്ചിട്ടുള്ളത്.. തിരഞ്ഞെടുക്കപ്പെട്ട 675 സ്പെഷൽ പോലീസ് ഓഫീസർമാരും ഡ്യൂട്ടിയ്ക്കുണ്ട്.

ജില്ലയിലെ നിലവിലെ മൂന്ന് പോലീസ് സബ്ഡിവിഷനുകളായ ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, ചാലക്കുടി എന്നിവയെ കൂടാതെ ഇലക്ഷന്റെ ഭാഗമായി ഇവ താത്കാലികമായി വിഭജിച്ച് പുതുതായി പുതുക്കാട്, വാടാനപ്പിള്ളി എന്നീ സബ് ഡിവിഷനുകൾ രൂപികരിച്ചിട്ടുണ്ട്. എളുപ്പത്തിൽ സുരക്ഷയൊരുക്കാനും, നടപടികൾ ദ്രുതഗതിയിലാക്കുവാനുമാണ് വിഭജനം. ഫലത്തിൽ 5 സബ് ഡിവിഷനുകളായാണ് പോലീസ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.

10 അതീവപ്രശ്നബാധിത ബൂത്തുകളിലും, 178 പ്രശ്നബാധിത ബൂത്തുകളിലും പ്രത്യേക പരിശീലനം ലഭിച്ച പോലീസുദ്ദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്.. സബ് ഇൻസ്പെക്ടർ അടക്കമുള്ള 65 ഗ്രൂപ്പ് പട്രോളിംങ് ടീം ജില്ലയിലുടനീളം സഞ്ചരിയ്ക്കും. എല്ലാ ബൂത്തുകളേയും, രാഷ്ട്രീയ അതിപ്രസരമുള്ള കേന്ദ്രങ്ങളേയും വലയം ചെയ്ത് പരിശോധിയ്ക്കുന്ന രീതിയിലാണ് പട്രോളിംങ് നടത്തി വരുന്നത്.
സംഘർഷം, തർക്കം, മറ്റു പ്രശ്നങ്ങൾ ശ്രദ്ധയിൽപെട്ടാലുടൻ പോലീസ് കർശന നടപടിയെടുക്കും.

42 സുരക്ഷാ പട്രോളിംങ്ങും, ഏത് അടിയന്തിര സാഹചര്യങ്ങളെയും നേരിടുന്നതിനായി ജില്ലാ പോലീസ് മേധാവിയുടെ സ്ട്രൈക്കിംഗ് ഫോഴ്സ് നെയും തയ്യാറാക്കിയിട്ടുണ്ട്..

തൃശൂർ റൂറൽ ജില്ല മറ്റ് ജില്ലകളുമായി അതിർത്തി പങ്കിടുന്ന 11 ഇടങ്ങളിൽ 24 മണിക്കൂറും പോലീസിൻ്റെ പ്രത്യേക വാഹന പരിശോധനകൾ നടന്ന് വരുന്നുണ്ട്. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാവാതിരിക്കാൻ എല്ലാ പോലീസ് സ്റ്റേഷൻ പരിധികളിലും ശക്തമായ നൈറ്റ് പെട്രോളിംഗും നടത്തിവരുന്നുണ്ട്. തൃശൂർ സിറ്റി, എറണാകുളം എന്നീ ജില്ലകളുമായും, മലക്കപ്പാറ പോലീസ് സ്റ്റേഷൻ വഴി തമിഴ് നാടുമായും തൃശൂർ റൂറൽ അതിർത്തി പങ്കിടുന്നുണ്ട്. ലഹരി വസ്തുക്കളും അനധികൃത പണവും കടത്തുന്നത് തടയുന്നതിനായി എല്ലാ ജില്ലാ ബോർഡറുകളും സീൽ ചെയ്ത് ചെക്കിംഗ് നടത്തി വരുന്നുണ്ട്..

തിരഞ്ഞെടുപ്പ് കൊട്ടികലാശം നടക്കുന്ന ഡിസംബർ 9 മുതൽ ഫലപ്രഖ്യാപനം നടക്കുന്ന ഡിസംബർ 13 വരെ ജില്ല അതീവ സുരക്ഷയിലായിരിക്കും.

ജില്ലയിലെ സമാധാന അന്തരീക്ഷവും, മതസൗഹാർദ്ദവും തിരഞ്ഞെടുപ്പ് വേളയിലും ശാന്തമായി നിലനിർത്തി പ്രതിഫലിപ്പിയ്ക്കുവാൻ ഏവരും തയ്യാറാകണം. എത്ര തിരക്കേറിയാലും വരിവരിയായി വോട്ട് ചെയ്യാനുള്ള സജ്ജീകരണം എല്ലാ ബൂത്തുകളിലും ഏർപ്പെടുത്തിയിട്ടുണ്ട്.

ഏവരും നിയമാനുസൃതമായ പോലീസിന്റെ ഉത്തരവുകൾക്കനുസരിച്ച് പോലീസിനോട് സഹകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാ‍ർ ഐ പി എസ് അഭ്യർത്ഥിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page