പാരമ്പര്യാവകാശികളുടെ അടിയന്തിരക്കൂത്തുകൾക്ക് തടസ്സം വരാത്ത രീതിയിൽ മറ്റുള്ളവർക്കും കൂത്തവതരിപ്പിക്കാൻ കൂത്തമ്പലം വിട്ടുനല്കണമെന്ന് ആവർത്തിച്ച് കൂടൽമാണിക്യം ദേവസ്വം

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രം പാരമ്പര്യ അവകാശികളായ അമ്മന്നൂർ ചാക്യാർ മഠത്തിന് അടിയന്തിരകൂത്തിന്റെ സമയങ്ങളിൽ കൂത്തമ്പലം അവർക്ക് മാത്രവും ബാക്കി ദിവസങ്ങളിൽ കൂത്ത് അവതരിപ്പിക്കാൻ മറ്റു കലാകാരന്മാർക്കും ലഭ്യമാക്കണമെന്ന് ആവർത്തിച്ച് കൂടൽമാണിക്യം ദേവസ്വം

വർഷത്തിൽ 64 ദിവസം മാത്രമേ ആചാരപരമായ കാര്യങ്ങൾക്ക് കൂത്തമ്പലം അമ്മന്നൂർ കുടുംബം ഉപയോഗിക്കുന്നുള്ളൂ. ബാക്കി ദിവസങ്ങളിൽ കൂടിയാട്ടവും, കൂത്തും, നങ്ങ്യാർകൂത്തും അഭ്യസിച്ചിറങ്ങിയവർക്ക് ക്ഷേത്ര നിയമങ്ങൾ പാലിച്ചു കൊണ്ട്  ഈ വേദി ഉപയോഗിക്കാൻ നൽകണമെന്നാണ് ദേവസ്വം നിലപാടെന്ന് ചെയർമാൻ യു പ്രദീപ് മേനോൻ. കൂടൽമാണിക്യം ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 15 മുതൽ 24 വരെ നടത്തുന്ന നവരാത്രി സംഗീത നൃത്തോത്സവത്തിന്റെ കാര്യപരിപാടികൾ വിശദീകരിക്കുന്നതിനായി വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം നിലപാടറിയിച്ചത്.

കോടിക്കണക്കിന് രൂപ ചിലവാക്കിയാണ് ദേവസ്വവും ആർക്കിയോളജി വകുപ്പും കൂത്തമ്പലം നവീകരിച്ചത്. കേവലം ഒരുവിഭാഗത്തിനു മാത്രമായി ഉപയോഗപ്പെടുത്തുന്നതിന് പകരം കേരള കലാമണ്ഡലം ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നിന്നും കൂത്തും കൂടിയാട്ടവും മിഴാവും പഠിച്ചിറങ്ങുന്ന ഏവർക്കും അവതരണം നടത്താൻ സാധിക്കണം എന്നാണ് ദേവസ്വത്തിന്റെ നിലപാട്. നിലവിൽ ഈ വിഷയത്തിൽ കോടതിയിൽ കേസ്സു നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, ഭരണസമിതി അംഗങ്ങളായ ഭരതൻ കണ്ടേക്കാട്ടിൽ, കെ ജി അജയകുമാർ, കെ ജി സുരേഷ്, കെ എ പ്രേമരാജൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഉഷ നന്ദിനി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page