വീട്ടിൽ മാലിന്യം ശേഖരിക്കാൻ പോയ ഹരിത കർമ്മ സേനാംഗമായ യുവതിയുടെ കൈ പിടിച്ചു തിരിച്ച സംഭവത്തിൽ നഗരസഭ അറിയാതെ പോലീസ് കേസ് അട്ടിമറച്ചെന്ന് ഇരിങ്ങാലക്കുട നഗരസഭ കൗൺസിൽ യോഗത്തിൽ ആക്ഷേപം, വീണ്ടും അന്വേഷണം വേണമെന്ന് ആവശ്യം

ഇരിങ്ങാലക്കുട : സ്വകാര്യ വ്യക്തിയുടെ വീട്ടിൽ മാലിന്യം ശേഖരിക്കാൻ പോയ ഹരിത കർമ്മ സേനാംഗമായ യുവതിയുടെ കൈ പിടിച്ചു തിരിച്ച സംഭവത്തിൽ നഗരസഭ അറിയാതെ പോലീസ് കേസ് അട്ടിമറിച്ചു എന്ന് ഇരിങ്ങാലക്കുട നഗരസഭ കൗൺസിൽ യോഗത്തിൽ ആക്ഷേപം, നഗരസഭയുടെ നേതൃത്വത്തിൽ വീണ്ടും കേസ് നൽകാൻ നീക്കം.


വ്യാഴാഴ്ച ഉച്ചക്ക് ഇരിങ്ങാലക്കുട നഗരസഭ വാർഡ് അഞ്ചിൽ ആണ് സംഭവം നടന്നത്. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ ഹരിത കർമ്മ സേനയുടെ പച്ച വേഷം അണിഞ്ഞ് വീട്ടിലെത്തിയ യുവതി വീട്ടിൽ പതിച്ചിരിക്കുന്ന ക്യൂ ആർ കോഡ് സ്കാൻ ചെയ്യുന്നതിനിടെ വീട്ടുകാരൻ ഇവരുടെ ഐഡി കാർഡ് ചോദിക്കുകയും തുടർന്ന് സ്കാൻ ചെയ്യാൻ അനുവദിക്കാതിരിക്കുകയും ചെയ്തതെന്നാണ് പരാതി. ഇതിനിടെ യുവതിയുടെ കയ്യിലുണ്ടായിരുന്ന മൊബൈൽ പിടിച്ചു വാങ്ങുവാൻ കൈപിടിച്ചു തിരിക്കുകയും ഉണ്ടായി. പിടിച്ചു വാങ്ങിയ ഫോൺ പിന്നീട് ബഹളം കേട്ട എത്തിയ മറ്റു ഹരിത കർമ്മ സേനയിലെ സ്ത്രീകൾക്ക് തിരികെ നൽകി.



സത്യദേവൻ, കത്തനാപറമ്പിൽ ഹൗസ് പി.ഓ കരുവന്നൂർ എന്ന വ്യക്തിക്കെതിരെ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ അക്രമത്തിന് ഇരയായ ഹരിത കർമ്മ സേനാംഗം പരാതി നൽകുകയും ചെയ്തു, പോലീസ് സ്റ്റേഷനിൽ വാർഡ് കൗൺസിലർ അജിത് കുമാർ ഉൾപ്പടെ ഹരിത കർമ്മ സേനാംഗങ്ങൾ എല്ലാവരും ഉണ്ടായിരുന്നെങ്കിലും പോലീസ് പരാതിക്കാരിയെ മാത്രം പോലീസ് സ്റ്റേഷനിലേക്ക് ഒറ്റയ്ക്ക് വിളിപ്പിക്കുകയും എന്നാൽ ആ സമയം എന്നാൽ ആ സമയം ആക്ഷേപ വിധയനോടൊപ്പം അദ്ദേഹത്തിന്റെ ഒരു സുഹൃത്തിനെയും ചർച്ചയ്ക്ക് പോലീസ് അകത്തേക്ക് വിളിപ്പിച്ചത് ഇരട്ടത്താപ്പ് ആണെന്നാണ് ഇപ്പോൾ ഉയർന്ന ആക്ഷേപം, ഇദ്ദേഹമാണ് തനിക്ക് പരാതി പിൻവലിക്കാൻ 2000 രൂപ തന്നതെന്നു പരാതിക്കാരി പറഞ്ഞു.



പരാതിയുമായി മുന്നോട്ടുപോയാൽ പലവിധ ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വരും എന്ന് പോലീസ് തന്നെ പറഞ്ഞ് ഭയപ്പെടുത്തിയതിനാൽ ആണ് പരാതി ഒത്തുതീർന്നെന്ന് പറഞ്ഞ് താൻ ഒപ്പിട്ടു കൊടുത്തതെന്ന് പരാതിക്കാരി പറഞ്ഞു. തുടർന്ന് വൈകിട്ട് കൈക്ക് വേദന വർധിക്കുകയും തുടർന്ന് ആശുപത്രിയിൽ പോകുകയും ചെയ്തു.


വെള്ളിയാഴ്ച ചേർന്ന ഇരിങ്ങാലക്കുട നഗരസഭ കൗൺസിൽ യോഗത്തിൽ സിപിഐ എം അംഗവും പ്രതിപക്ഷ നേതാവുമായ കെ ആർ വിജയയാണ് ഈ വിഷയം കൗൺസിലിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. സംഭവം ഒതുക്കി തീർക്കാൻ നഗരസഭ കൗൺസിലർമാർ അടക്കമുള്ള ചിലർ ശ്രമിച്ചുവെന്ന കൗൺസിലർ സിസി ഷിബിന്റെ പ്രസ്താവന കോൺഗ്രസ് കൗൺസിലർമാരുമായി ചില വാക്കുതർക്കങ്ങൾക്കും ഇടയാക്കി

ഏതെങ്കിലും കൗൺസിൽമാരെ ഉദ്യോഗസ്ഥരോ ഇതിൽ ഇടനിലക്കാരായിട്ടുണ്ടെങ്കിൽ അവരുടെ പേര് പറയണമെന്നായി കോൺഗ്രസ് അംഗം ബിജു പോൾ അക്കരക്കാരനും സംഭവം നടന്ന അഞ്ചാം വാർഡ് അംഗം അജിത് കുമാറും.



സംഭവമറിഞ്ഞ് നഗരസഭയിലെ ഉദ്യോഗസ്ഥരെയും മറ്റും അയക്കുകയും നേരിട്ട് സംഭവം ചോദിച്ചു മനസ്സിലാക്കുകയും ചെയ്ത നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ പക്ഷേ സംഭവം ഒതുക്കി തീർത്ത രീതി അറിഞ്ഞില്ല എന്ന് കൗൺസിൽ പറഞ്ഞു.

ഇത് കേവലം ഹരിത കർമ്മ സേനാംഗത്തിന് നേരെയുള്ള അക്രമം അല്ല മറിച്ച് ഹരിതസേനക്കും ഇരിങ്ങാലക്കുട നഗരസഭയ്ക്കും നേരെയുള്ള അക്രമം ആണെന്നും, വീണ്ടും ഇത്തരത്തിൽ ഒരു സംഭവം ആവർത്തിക്കാതിരിക്കാൻ ഈ സംഭവം ചെയ്തെന്ന് പറയുന്ന വ്യക്തിക്കെതിരെ ശക്തമായ നടപടികൾ എടുക്കണം എന്ന് നഗരസഭ കൗൺസിലിൽ ഏകകണ്ഠമായി അഭിപ്രായം ഉയർന്നു.

കൗൺസിലിൽ ഈ വിഷയം വന്നതിനെ തുടർന്ന് ഇപ്പോൾ പോലീസ് വീണ്ടും കേസ് എടുത്തിട്ടുണ്ടെന്ന് അഞ്ചാം വാർഡ് കൗൺസിലർ അജിത് കുമാർ പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page