അപൂർവ്വവും വിസ്മയജനകവുമായ കലാനുഭവം സമ്മാനിച്ച് കേരളത്തിൽ ആദ്യമായി കർണ്ണാട്ടിക്ക് എപ്പിക് ക്വയർ സ്വര സംഗമം

ഇരിങ്ങാലക്കുട : സംഗീതം ഹ്യദയങ്ങളെ ഒരുമിപ്പിക്കുന്നു എന്ന് സംഗീതജ്ഞൻ നെയ്‌വേലി സന്താനഗോപാലൻ. പാർശ്വഫലങ്ങളൊന്നും ഇല്ലാത്ത ഒരേ ഒരു മരുന്നാണു സംഗീതമെന്നും അദ്ദേഹം പറഞ്ഞു.

ഇരിങ്ങാലക്കുട ആസ്ഥാനമായ വരവീണ സ്കൂൾ ഓഫ് മ്യൂസിക് അവതരിപ്പിച്ച സ്വര സംഗമം കർണാട്ടിക് എപിക് ക്വയർ ഓഫ് കേരളയിൽ സ്വര സംഗമം അവതരിപ്പിക്കുകയായിരുന്നു ഇതിൻ്റെ ഉപജ്ഞാതാവ് കൂടിയായ അദ്ദേഹം. കേരള സംഗീത നാടക അക്കാദമി തൃശ്ശൂരിലെ കെ.ടി.മുഹമ്മദ് തിയേറ്ററിൽ (റീജിയണൽ തിയേറ്റർ ) ആയിരുന്നു അപൂർവ്വവും വിസ്മയജനകവുമായ ഈ കലാനുഭവം.

ലോകത്ത് 25 രാജ്യങ്ങളിൽ ഇതിനു മുമ്പ് എപ്പിക് ക്വയർ നടന്നെങ്കിലും കേരളത്തിൽ ഇത് ആദ്യമാണ്. ഇന്ത്യയിലെ വിവിധയിടങ്ങളിൽ നിന്നുമുള്ള സംഗിത വിദ്യാർഥികളും സംഗീത അധ്യാപകരുമായ നൂറിൽപരം പേരെ ഒരു വേദിയിൽ അണിനിരത്തിയാണു നെയ്‌വേലി സന്താനഗോപാലൻ സ്വരസംഗമത്തിൽ തമിഴ്, മലയാളം ഭാഷകളിലെ അപൂർവങ്ങളായ കൃതികളും രാഗങ്ങളും ആലപിച്ചു.



ആലാപനത്തിനു മുൻപ് ഓരോ കീർത്തനങ്ങളെയും പരിചയപ്പെടുത്തിയായിരുന്നു അവതരണം. ഹരിവരാസനം പാടിയാണ് സമാപനം കുറിച്ചത്. വയലാ രാജേന്ദ്രൻ, മൈഥിലി കൃഷ്ണൻ, സനോജ് പൂങ്ങാട് എന്നിവരായിരുന്നു പക്കമേളക്കാർ. മാതംഗി സത്യമൂർത്തി, അജിത് നമ്പൂതിരി, വിദ്യാലക്ഷ്മി എന്നിവർ നേത്യത്വം നൽകി.


വീണ വിദ്വാൻ എ അനന്തപത്മനാഭൻ വിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. വരവീണ സ്‌കൂൾ ഓഫ് മ്യൂസിക് ഡയറക്ടർ എസ് ശ്രീവിദ്യ വർമ്മ നെയ്‌വേലി സന്താനഗോപാലന് ഉപഹാരം നൽകി.

കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, മൃദംഗവിദ്വാൻ കെ എം എസ് മണി സംഗീതജ്ഞരെ പൊന്നാട അണിയിച്ച് ആദരിച്ചു. സംഗീതജ്ഞൻ അജിത് നമ്പൂതിരി, കലാനിരൂപകൻ പ്രൊഫ ജോർജ് എസ് പോൾ, വരവീണ സ്കൂ‌ൾ ഓഫ് മ്യൂസിക്കിലെ മൃദംഗം അധ്യാപകൻ ഗോപീകൃഷ്ണൻ, സുധാ മാരാർ എന്നിവർ സംസാരിച്ചു. കൃതികളുടെ വിവരണങ്ങൾ ശ്രീവിദ്യ വർമ്മ നൽകി. സ്വര സംഗമത്തിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page