വിദ്യാര്‍ത്ഥികളെയും അക്കാദമിക് സമൂഹത്തെയും പ്രകോപിപ്പിക്കുന്ന നടപടികളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങണം; മുഖ്യമന്ത്രി പിണറായി വിജയൻ – സംഘപരിവാർ പറയുന്ന എന്തും ചെയ്യാൻ തയാറായി നിൽക്കുന്നയാളാണ് കേരള ഗവർണർ എന്നും വിമർശനം

ഇരിങ്ങാലക്കുട : കേരള ഗവർണർക്കെതിരെ ശക്തമായ ഭാഷയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനമുന്നയിച്ചു. എന്തും ചെയ്യാൻ തയ്യാറായി നിൽക്കുന്ന ഒരാളായിട്ടാണ് ഗവർണറുടെ പോക്കെന്നും, വിദ്യാർത്ഥികളെയും അക്കാദമിക് സമൂഹത്തെയും പ്രകോപിപ്പിക്കുന്ന നടപടികളാണ് ഗവർണർ ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു. തോന്നുന്ന പോലെയാണ് സെനറ്റിലേക്ക് ഗവർണർ ചിലരെ നാമനിർദേശം ചെയ്തതൊന്നും, ഇത് ചില മാധ്യമങ്ങൾ പറയുന്നതുപോലെ സംഘപരിവാർ കൊടുത്ത ലിസ്റ്റ് പ്രകാരം ഗവർണർ ചെയ്തത് ആകാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇരിങ്ങാലക്കുട മണ്ഡലത്തിലെ നവകേരള സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം ലക്ഷ്യമിടുന്ന ഒരു മേഖല ഉന്നത വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണമാണ്. വലിയതോതില്‍ ഉന്നത വിദ്യാഭ്യാസ മേഖലയെ മാറ്റിത്തീര്‍ക്കും. യൂണിവേഴിസിറ്റികളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രൊഫഷണല്‍ സ്ഥാപനങ്ങളും നല്ല രീതിയില്‍ മാറിക്കൊണ്ടിരിക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന കേരളത്തെ പിറകോട്ടടിപ്പിക്കാന്‍ ആരെയും അനുവദിക്കില്ല. ആ മേഖലയെ സംഘര്‍ഷമാക്കാനും ആരെയും അനുവദിക്കില്ല മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വിദ്യാര്‍ത്ഥികളെയും അക്കാദമിക് സമൂഹത്തെയും പ്രകോപിപ്പിക്കുന്ന നടപടികളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങണം. അതിന് ആവശ്യമായ ഇടപെടല്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഉണ്ടാകണം. നമ്മുടെ നാടിനെ പിറകോട്ടടിപ്പിക്കാന്‍ ആരെയും അനുവദിക്കില്ല മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ സമാധാനപരമായ അന്തരീക്ഷം സംരക്ഷിക്കുകയെന്ന പൊതുവികാരമാണ് കേരളത്തിന്റെ ഉറപ്പ് അതാണ് ഈ നാടിന്റെ പ്രത്യേകത. ഒരുമയും ഐക്യവും അതാണ് ഏതു പ്രതിസന്ധിയിലും തകരാതെ കേരളത്തിന്റെ അതിജീവനത്തിന് ശക്തിയായത്. അതുകണ്ടാണ് ഈ നാടിനെ അത്ഭുതാദരങ്ങളോടെ രാജ്യവും ലോകവും നോക്കിക്കണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഏതു നാടിന്റെയും പുരോഗതിക്കും അവിടുത്തെ സമാധാനപരമായ അന്തരീക്ഷം വളരെ പ്രധാനമാണ്. ആ സമാധാന പരമായ അന്തരീക്ഷം ഇല്ലാതാക്കി സംഘര്‍ഷം വളര്‍ത്താന്‍ ആരെയും അനുവദിക്കില്ല. രാജ്യത്ത് വര്‍ഗ്ഗീയതയുടെ ഭാഗമായാണ് സമാധാനത്തിന് ഭംഗംവരാറുള്ളത്. ഇവിയെയും വര്‍ഗ്ഗീയ ശക്തികളുടണ്ടെങ്കിലും കേരളീയ സമൂഹത്തിന്റെ പ്രത്യേകത ആപ്രത്യേകത കാരണം വര്‍ഗ്ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം നമ്മുടെ സമൂഹത്തിനുണ്ട്. ഏതെങ്കിലും തരത്തില്‍ വര്‍ഗ്ഗീയത അതിന്റെ സ്വഭാവം കാണിക്കാന്‍ പുറപ്പെട്ടാല്‍ കര്‍ക്കശമായ രീതിയില്‍ അതിനെ നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏറെ വിവാദങ്ങളിൽ പെട്ട കരുവന്നൂർ ബാങ്ക് വിഷയം ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ നവകേരള സദസിൽ വരുമ്പോൾ മുഖ്യമന്ത്രി ഇതിനെക്കുറിച്ച് പരാമർശിക്കുമെന്ന് കരുതിയവർക്ക് നിരാശയായിരുന്നു ഫലം.

ഇരിങ്ങാലക്കുട നഗരസഭാ മൈതാനത്ത് ഇരിങ്ങാലക്കുട മണ്ഡലത്തിലെ നവകേരള സദസ്സില്‍ സ്ഥലം എം.എല്‍.എ. കൂടിയായ മന്ത്രി ഡോ. ആര്‍. ബിന്ദു അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ. രാജന്‍, വീണാ ജോര്‍ജ്ജ്, എം.ബി. രാജേഷ് എന്നിവര്‍ സംസാരിച്ചു.

ഇരിങ്ങാലക്കുട മണ്ഡലത്തിലെ നവകേരള സദസ്സില്‍ ചീഫ് സെക്രട്ടറി വി. വേണു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡേവിസ് മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ലളിതാബാലന്‍, വിജയലക്ഷ്മി വിനയചന്ദ്രന്‍, സന്ധ്യ നൈസന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ജോസ് ജെ. ചിറ്റിലപ്പിള്ളി, സീമ പ്രേംരാജ്, കെ.എസ്. തമ്പി, ലത സഹദേവന്‍, ജോജോ, ടി.വി ലത, ഇരിങ്ങാലക്കുട ആര്‍ഡിഒ എം.കെ. ഷാജി, മുകുന്ദപുരം താലൂക്ക് തഹസില്‍ദാര്‍ കെ. ശാന്തകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page