എസ്.ഐ ആയും സൈബർ സെൽ ഓഫീസറായും എത്തി മോഷണം നടത്തുന്ന ആൾ അറസ്റ്റിൽ

കല്ലേറ്റുംകര : ആളൂർ പോലീസ് സ്റ്റേഷനിൽ പുതുതായി വന്ന എസ്.ഐ. ആണെന്നു പരിചയപ്പെടുത്തി കടയിൽ നിന്ന് വിലപിടിപ്പുള്ള മൊബൈൽ ഫോണുകൾ മോഷ്ടിച്ചയാൾ അറസ്റ്റിൽ . കൊല്ലം അഞ്ചൽ സ്വദേശി അനിൽ കുമാറിനെയണ് (36 വയസ്സ്) തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ.ഷൈജു, ആളൂർ ഇൻസ്പെക്ടർ എം.ബി. സിബിൻ എന്നിവർ അറസ്റ്റു ചെയ്തത്. മുൻപും ഇയാൾ സി.ഐ. ആയും , എസ്.ഐ. ആയും , സൈബർ സെൽ ഓഫീസറായും പരിചയപ്പെടുത്തി മോഷണം നടത്തിയിട്ടുണ്ട്.

ചൊവ്വാഴ്ച ഉച്ചയോടെ കല്ലേറ്റുംകരയിലെ മൊബൈൽ ഷോപ്പിലെത്തി ജീവനക്കാരിയോട് ആളൂരിൽ പുതുതായി ചാർജ്ജെടുത്ത എസ്.ഐ. ആണന്ന് പരിചയപ്പെടുത്തി. ഒരു മാസമായിട്ടുള്ളു വന്നിട്ടെന്നു പറഞ്ഞ് ഒരു ക്ലോക്ക് വാങ്ങി. ക്ലോക്ക് പായ്ക്ക് ചെയ്യുന്നതിനിടെ ജീവനക്കാരിയുടെ കണ്ണൂ വെട്ടിച്ച് ഇയാൾ റിപ്പയറിങ്ങിനായി കൊണ്ടുവന്നതും ഉടമസ്ഥയുടേയും വിലപിടിപ്പുള്ള ഫോണുകളുമായി കടക്കുകയായിരുന്നു.

ക്ലോക്ക് കവറിലാക്കി തിരിഞ്ഞു നോക്കിയപ്പോൾ എസ്.എ. ആയി എത്തിയാൾ സ്ഥലം വിട്ടിരുന്നു. സംഭവം അറിഞ്ഞെത്തിയ പോലീസ് സംഘം മോഷ്ടാവിന്റെ ദൃശ്യങ്ങൾ ശേഖരിച്ച് സമാനരീതിയിലുള്ള കുറ്റവാളികളുടെ ചിത്രങ്ങളുമായി താരതമ്യം ചെയ്താണ് പ്രതിയിലേക്കെത്തിയത്.


ഇയാൾ മുൻപും ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്തിട്ടുള്ളയാളാണ്. എറണാകുളം ഭാഗത്ത് ഇയാൾ തമ്പടിക്കാറുണ്ടെന്നറിയാവുന്ന പോലീസ് സംഘം ഇന്നലെ രാത്രി മുതൽ ഇയാളെ തിരഞ്ഞിരുന്നു. കൊല്ലം അഞ്ചൽ, എറണാകുളം ടൗൺ നോർത്ത് , ആളൂർ സ്റ്റേഷനിൽ ഇയാൾക്ക് കേസ്റ്റുകളുണ്ട്.

ബുധനാഴ്ച രാവിലെ എറണാകുളം കെ.എസ്.ആർ ടി.സി. പരിസരത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച രണ്ടു മൊബൈൽ ഫോണുകൾ വിൽക്കുവാനായി പോകുന്നതിനിടെ പോലീസിന്റെ കയ്യിൽ പെട്ടതോടെ കള്ളനെ കളവുമുതലുമായി തന്നെ പിടിക്കാൻ പോലീസ് സംഘത്തിനായി.


എസ്.ഐ. ക്ലീസൻ തോമസ്, സീനിയർ സി.പി.ഒ. മാരായ ഇ.എസ്.ജീവൻ , പി.ആർ അനൂപ്, സി.പി.ഒ കെ.എസ്.ഉമേഷ്, കടവന്തറ പോലീസ് സ്ക്വാഡ് അംഗങ്ങളായ കെ.എൽ അനീഷ്, എൻ.ബി. ദിലീപ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page