റോഡരികിൽ പുല്ല് വളർന്ന് അപകട ഭീഷണി

തൊമ്മാന : സംസ്ഥാനപാതയിൽ ഇരിങ്ങാലക്കുട – പോട്ട റൂട്ടില്‍ തൊമ്മാന പാടത്തിനു സമീപം പാതയോരം കാടുമൂടി വാഹനങ്ങൾക്കും വഴിയാത്രികർക്കും അപകട ഭീഷണി സൃഷ്ടിക്കുന്നു. വളവുകളിൽ ദൂരക്കാഴ്ച മറച്ചതിനാല്‍ യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്.

ഒരാൾ ഉയരത്തിൽ വരെ പുല്ലുകളും കുറ്റിച്ചെടികളും വളർന്നുനിൽക്കുന്നുണ്ട് . പുല്ല് വളർന്ന് റോഡിലേക്ക് എത്തിയതിനാൽ കാൽനട യാത്രികർക്ക് റോഡിലൂടെ നടക്കേണ്ട അവസ്ഥയുമുണ്ട്. സംസ്ഥാനപാത പദവിയുണ്ടെങ്കിലും ഈ ഭാഗങ്ങളിൽ റോഡിനു പൊതുവെ വീതിയും കുറവാണ് .

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ റോഡപകടങ്ങൾ ഉണ്ടാക്കുന്ന ഒരിടം കൂടിയാണ് ഈ മേഖല . ബ്ലാങ്ക് സ്പോട് ആയി പ്രഖ്യാപിച്ച ഇവിടെ അപകട സൂചനകൾ നല്കുന്ന ബോർഡുകൾ പോലും പാഴ്ച്ചെടികൾ വളർന്നു കാഴ്ച മറച്ച നിലയിലാണ്

continue reading below...

continue reading below..



ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും ശല്യവും ഏറുന്നു. പൊതുനിരത്തിൽ മാലിന്യം തള്ളുന്നവർക്കും റോഡിന്റെ വശങ്ങളിലെ പുല്ലും കാടും മറയാണ്. മുമ്പ് തൊഴിലുറപ്പു പദ്ധതിയിലുൾപ്പെടുത്തി നിരത്തോരത്തെ പുല്ലരിയുകയും കാട് തെളിക്കുകയും ചെയ്തിരുന്നു. എന്നാൽ ആവർത്തനസ്വഭാവമുള്ള പ്രവൃത്തികൾ പദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്ന നിബന്ധന ഇറങ്ങിയതിനാൽ തൊഴിലുറപ്പു പദ്ധതിയിൽനിന്നു കാടുതെളിക്കൽ പുറത്തായി.

വേളൂക്കര മുരിയാട് ആളൂർ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശം കൂടിയാണ് ഈ മേഖല. പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗമാണ് ഇവിടെ സാധാരണ പുല്ലുവെട്ടി വൃത്തിയാക്കാറ് എന്ന് വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ധനേഷ് പറഞ്ഞു.

പരസ്പരം പഴിചാരിയുള്ള അധികൃതരുടെ നിസംഗത ഇതുവഴി യാത്രചെയ്യുന്നവരുടെ ജീവൻ വച്ചുള്ള കളിയാണെന്നും കൃത്യമായ ഇടവേളകളിൽ പുല്ലരിയാൻ സംവിധാനമുണ്ടാകണമെന്ന് പൊതുപ്രവർത്തകൻ ഷാജു പൊറ്റക്കൽ ആവശ്യപ്പെട്ടു.

join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
subscribe YouTube Channel
https://www.youtube.com/irinjalakudanews

You cannot copy content of this page