പൂട്ടുകൾ തകർത്ത് മാപ്രാണം സെന്ററിൽ എട്ടോളം കടകളിൽ മോഷണം; വിവിധ കടകളിൽ സൂക്ഷിച്ചിരുന്ന മുപ്പത്തിഎണ്ണായിരം രൂപ കവർന്നു, മോഷണം നടന്നത് ജില്ലാ റൂറൽ പോലീസ് കേന്ദ്രമടക്കം സ്ഥിതിചെയ്യുന്നിടത്തു നിന്നും കേവലം 700 മീറ്റർ അകലെ മാത്രം

മാപ്രാണം : മാപ്രാണം സെന്ററിൽ 8 കടകളിൽ മോഷണം നടന്നു. മാംഗോ ബേക്കറി, സോപാനം പൂജ സ്റ്റോഴ്സ്, ഡിജിറ്റൽ ജനസേവന കേന്ദ്രം, കൃഷ്ണ അക്വേറിയം, നന്ദനം റെഡിമെയ്ഡ്സ്, ബ്ലോക്ക് ഓഫീസിനു സമീപമുള്ള മര കമ്പനി, ബ്ലോക്ക് ഓഫീസിന് സമീപമുള്ള പലചരക്ക് കട, മാപ്രാണം ബസ്റ്റോപ്പിന് സമീപമുള്ള മാപ്രാണം കഫെ എന്നീ കടകളിലാണ് മോഷണം നടന്നതായി കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ കടകൾ തുറക്കാൻ എത്തിയപ്പോഴാണ് ഷട്ടറകളുടെ പൂട്ടുകൾ തകർത്ത നിലയിൽ കണ്ടത്.

മോഷ്ടാക്കൾ പൂട്ടുകൾ തകർക്കാൻ ഉപയോഗിച്ചെന്ന് കരുതുന്ന വെട്ടുകത്തി സോപാനം പൂജാ സ്റ്റോസിന് സമീപത്തുനിന്നും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.

മാപ്രാണം സെൻററിൽ പ്രവർത്തിക്കുന്ന മാംഗോ ബേക്കറിയുടെ പുട്ടും , കടയുടെ ചില്ലും തകർത്താണ് മോഷ്ടാക്കൾ അകത്തു കയറിയത്. ബേക്കറിയിൽ നിന്നും 5000 ത്തോളം രൂപ നഷ്ടമായിട്ടുണ്ടെന്ന് ബേക്കറി ഉടമ പറഞ്ഞു.

സമീപത്ത് പ്രവർത്തിക്കുന്ന നന്ദനം മെൻസ് ആൻഡ് കിഡ്സ് വെയർ ഷോപ്പിൽ നിന്നും 3000 രൂപ നഷ്ട്ടപെട്ടിട്ടുണ്ട്. സോപാനം പൂജ സ്റ്റോഴ്സിൽ നിന്നും14000 രൂപയും നഷ്ടമായിട്ടുണ്ട്. ഇരിങ്ങാലക്കുട നഗരസഭ അഞ്ചാം വാർഡ് കൗൺസിലർ അജിത് കുമാർ നടത്തിവരുന്ന ജനസേവന കേന്ദ്രത്തിൽ നിന്നും പൂട്ട് തകർത്തു16000 രൂപയും ഇവിടെ നിന്നും മോഷ്ടിച്ചിട്ടുണ്ട്.

മാപ്രാണം ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപം പ്രവർത്തിക്കുന്ന മാപ്രാണം കഫെ എന്ന സ്ഥാപനത്തിന്റെ ചില്ലുകളും തകർത്തിട്ടുണ്ട്. മാപ്രാണം ബ്ലോക്ക് ഓഫീസിന്റെ സമീപമുള്ള പലചരക്ക് കടയുടെ മോഷണശ്രമം നടന്നിട്ടുണ്ട്.

ഇരിങ്ങാലക്കുട സി ഐ അനീഷ് കരീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. വിരലടയാളം വിദഗ്ധർ അല്പസമയത്തിനകം എത്തുമെന്ന് അറിയിച്ചു. ഏകദേശം മുപ്പതിനായിരം രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ട് എന്ന് കടയുടമകൾ പറയുന്നു.

സമീപത്തുള്ള അമ്മൂസ് ഹോട്ടലിന്റെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും മോഷ്ടാക്കളുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. മുഖംമൂടി അണിഞ്ഞിരിക്കുന്നതിനാൽ ദൃശ്യങ്ങൾ വ്യക്തമല്ലെന്ന് കടയുടമകൾ പറഞ്ഞു. മോഷ്ട്ടാവ് ഗ്ലൗസുകളും ധരിച്ചിരുന്നതായി ദൃശ്യങ്ങളിൽ കാണാം.

മോഷണം നടന്നത് ജില്ലാ റൂറൽ പോലീസ് കേന്ദ്രമടക്കം സ്ഥിതിചെയ്യുന്നിടത്തു നിന്നും കേവലം 700 മീറ്റർ അകലെ മാത്രമാണെന്നുള്ളത് ആശങ്കയുളവാക്കുന്നതാണ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page