കൂട്ടായ്‌മയുടെയും സഹജീവിസ്നേഹത്തിന്റെയും ഉദാത്തമാതൃക തീർത്ത് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ‘സ്‌നേഹക്കൂട്’ ഭവനനിർമ്മാണ പദ്ധതിയിലെ ആറാമത്തെ വീടും യാഥാർത്ഥ്യമായി

ഇരിങ്ങാലക്കുട : കൂട്ടായ്‌മയുടെയും സഹജീവിസ്നേഹത്തിന്റെയും ഉദാത്തമാതൃക തീർത്ത് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ‘സ്‌നേഹക്കൂട്’ ഭവനനിർമ്മാണ പദ്ധതിയിലെ ആറാമത്തെ വീടും യാഥാർത്ഥ്യമായി. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണൽ സർവ്വീസ് സ്‌കീമിന്റെ വിവിധ യൂണിറ്റുകളുടെയും സുമനസ്സുകളുടെയും സഹായത്താൽ ഉയർന്ന ആറാമത്തെ വീടിന്റെ താക്കോൽ കൈമാറ്റം ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിച്ചു. ആളൂരിലെ ഭവനരഹിതയായ റസിയ സുൽത്താനയാണ് സ്വപ്നഭവനത്തിന്റെ താക്കോൽ മന്ത്രിയിൽനിന്നും സ്വീകരിച്ചത്.

സാങ്കേതിക കാരണങ്ങളാൽ സംസ്ഥാനത്തെ മറ്റു ഭവനനിർമ്മാണ പദ്ധതികളിൽ ഉൾപ്പെടാൻ കഴിയാതെ പോയവർക്ക് വീടെന്ന സ്വപ്‍നം സാക്ഷാത്കരിക്കാൻ മന്ത്രി ബിന്ദുവിന്റെ ഭാവനയിൽ വിരിഞ്ഞ പദ്ധതിയാണിത്. ഇക്കാലയളവിൽ ബഹുജന പിന്തുണയോടെ ആറു വീടുകൾ സാക്ഷാത്കരിക്കാനായതിന്റെ ആനന്ദനിമിഷമാണിതെന്ന് താക്കോൽ സമർപ്പണത്തിനുശേഷം മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

സ്വന്തമായി വീടില്ലാതിരുന്ന റസിയ സുൽത്താനയ്ക്ക് സുമനസ്സുകളുടെ സഹായത്തോടെ മൂന്നു സെന്റ് സ്ഥലം വാങ്ങിയതിന്റെ ആധാരകൈമാറ്റം 2023 നവംബറിലാണ് മന്ത്രി ഡോ. ബിന്ദു നിർവ്വഹിച്ചത്. വീടുവെച്ചു നൽകുന്ന ഉദ്യമം എ പി ജെ അബ്ദുൾകലാം ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ എൻ എസ് എസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ തൃശൂർ, പാലക്കാട് മേഖലയിലെ യൂണിറ്റുകൾ ഏറ്റെടുത്തു. സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്‌ത സഹൃദയ എൻജിനീയറിങ് കോളേജിലെ എൻ എസ് എസ് യൂണിറ്റിനെ നിർവ്വഹണച്ചുമതല ഏൽപ്പിച്ചു. സഹൃദയ കോളേജിലെ വോളണ്ടിയർമാർ ആദ്യഘട്ടത്തിൽ സമാഹരിച്ച തുകയുപയോഗിച്ച് വീടിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് തുടക്കമാ കുറിച്ചു. 2024 ഫെബ്രുവരി 10ന് മന്ത്രി ഡോ. ബിന്ദു തറക്കല്ലിടൽ നിർവ്വഹിക്കുകയും ചെയ്‌തു. തുടർന്ന് തൃശൂർ, പാലക്കാട് മേഖലയിലെ വിവിധ കോളേജുകൾ ചേർന്ന് ധനസമാഹരണത്തിന് നേതൃത്വം നൽകുകയും സാങ്കേതിക സർവ്വകലാശാലയിലെ എല്ലാ മേഖലയിലെയും എൻ എസ് എസ് യൂണിറ്റുകൾ അതിൽ പൂർണ്ണ പിന്തുണ നൽകുകയും ചെയ്‌തു. അതോടെ റസിയ സുൽത്താനയുടെ വീടെന്ന സ്വപ്‌നവും സ്നേഹക്കൂട് പദ്ധതിയിലെ ആറാമത്തെ സംരംഭവും യാഥാർത്ഥ്യമായി.



ഭിന്നശേഷിക്കാർ, നിരാലംബർ, വിധവകൾ തുടങ്ങിയവർക്ക് മുൻഗണന നൽകിക്കൊണ്ട് സന്നദ്ധസംഘടനകൾ, പൊതുജനങ്ങൾ എന്നിവരുടെ സഹായം സംയോജിപ്പിച്ച് മണ്ഡലത്തിൽ നടപ്പാക്കുന്ന പദ്ധതിയിൽ ബാക്കി വീടുകൾക്കായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് മന്ത്രി ഡോ.ബിന്ദു പറഞ്ഞു. സ്ക്രാപ്പ് ചാലഞ്ച്, ബിരിയാണി ചാലഞ്ച്, വിവിധ ഉത്പന്നങ്ങളുടെ നിർമ്മാണ-വിതരണ ചലഞ്ചുകൾ എന്നിവ വഴിയും നിരവധി സുമനസ്സുകളുടെ സഹായസഹകരണങ്ങളിലൂടെയും സമാഹരിച്ച വിഭവങ്ങൾ കൊണ്ടാണ് ഭവനരഹിതർക്ക് സ്വപ്നഭവനം നേടിക്കൊടുക്കാൻ കഴിയുന്ന പദ്ധതി മുന്നേറുന്നത്. ഏറ്റവും അഭിമാനകരമായ മാതൃകയാണ് ഇതുവഴി സൃഷ്ടിക്കുന്നതെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ആർ ജോർജോ അധ്യക്ഷത വഹിച്ചു. സംസ്ഥാന എൻഎസ്എസ് ഓഫീസർ ഡോ ആർ എൻ അൻസർ, എൻ എസ് എസ് പ്രോഗ്രാം കോഡിനേറ്റർമാരായ ഡോ.എം അരുൺ, ഡോ സുനീഷ് പി യു, പ്രോഗ്രാം ഓഫീസർ സി യു വിജയ് ജില്ലാ പഞ്ചായത്ത് അംഗം പി കെ ഡേവിസ് മാസ്റ്റർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ അഡ്വ എം എസ് വിനയൻ, രതി ഗോപി, ദിപിൻ പാപ്പച്ചൻ, ഷൈനി തിലകൻ, ജുമൈല ഷഹീർ, യുകെ പ്രഭാകരൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

continue reading below...

continue reading below..

You cannot copy content of this page