കൂടൽമാണിക്യം തറവാടക വിവാദം : നഗരസഭാ കൗൺസിൽ തീരുമാനം സ്വാഗതം ചെയ്യുന്നതായി സി.പി.ഐ

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൻ്റെ വിവിധ നടകളിൽ സ്റ്റാളുകൾ ഇട്ട കച്ചവടക്കാരിൽ നിന്നും ദേവസ്വം ഈടാക്കിയ തറവാടക നഗരസഭയിൽ അടക്കണമെന്ന തെറ്റായ തീരുമാനം പുനഃപരിശോധിച്ച് തിരുത്താൻ തയ്യാറായ മുനിസിപ്പൽ കൗൺസിലിൻ്റെ തീരുമാനം പൂർണ്ണമായും സ്വാഗതം ചെയ്യുന്നതായി സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം സെകട്ടറി പി. മണി.

ഭൂമിയിൽ കൃഷി ചെയ്യുന്നവർക്കും കൈവശക്കാരനും കിടപ്പാടവും കൃഷിഭൂമിയും ഉണ്ടാകണമെന്ന നിയമപ്രകാരം നൂറുകണക്കിന് ഏക്കർ ഭൂമി വിട്ടുകൊടുക്കാനും തയ്യാറായ ദേവസ്വത്തിന് ചുറ്റുമുള്ള സ്ഥലം ദേവസ്വം അധീനതയിലുള്ളതു തന്നെയാണ്.

നഗരസഭയുടെയും എം.എൽ.എയുടെയും വികസന ഫണ്ട് ഉപയോഗിച്ച് റോഡ് ടാറിങ് ഉൾപ്പടെ നിർമ്മാണ പ്രവൃത്തികൾ നടത്തുന്നത് ദേവസ്വത്തിന്‍റെ പ്രത്യേക അനുമതിയോടെയാണ്. ആ സ്ഥലത്തെ തറവാടക പിരിക്കാൻ നഗരസഭ മുമ്പെടുത്ത തീരുമാനം തിരുത്തപ്പെടേണ്ടതായിരുന്നു.


ഇരിങ്ങാലക്കുട പള്ളി പെരുന്നാളിന് കച്ചവടം ചെയ്യുന്നവർ പൊതുമരാമത്തിന്‍റെ അധീനതയിലുളള റോഡ് വശത്താണ് ചെയ്യുന്നത്. രണ്ടും രണ്ടാണ് എന്ന് അറിഞ്ഞിട്ടും ദേവസ്വത്തിന് അർഹതപെട്ട വരുമാനം തടയുകയും ദേവസ്വം ഭരണസമിതിയോടുള്ള അമർഷം തീർക്കാനുമാണ് ബി.ജെ.പി ഇക്കാര്യത്തിൽ സങ്കുചിത രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നത്. ഇത്തരക്കാരുടെ കുടിലബുദ്ധി പൊതുജനം തിരിച്ചറിയുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page