ഇരിങ്ങാലക്കുട : കാട്ടൂർ വില്ലേജ് കാട്ടൂർ കടവ് ദേശത്ത് നന്താനത്തുപറമ്പിൽ ഹരീഷ് ഭാര്യ ലക്ഷ്മി (43) യെ കാട്ടൂർ കടവിലുള്ള വാടകയ്ക്ക് താമസിച്ചിരുന്ന വീടിൻറെ മുൻപിൽ വെച്ച് തോട്ടയെറിഞ്ഞു വീഴ്ത്തി വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കാട്ടൂർ കടവ് നന്തിലത്തു പറമ്പിൽ വീട്ടിൽ ദർശൻ കുമാർ (35), കരാഞ്ചിറ ചെമ്പാപ്പുള്ളി വീട്ടിൽ നിഖിൽ ദാസ് ( 35 ), ഒളരി നങ്ങേലി വീട്ടിൽ ശരത്ത് (36) , ചൊവ്വൂർ പാറക്കോവിൽ കള്ളിയത്ത് വീട്ടിൽ രാകേഷ് ( 32) എന്നിവരെ കുറ്റക്കാരെന്ന് കണ്ട് ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ് വിനോദ് കുമാർ എൻ പ്രതികൾക്ക് IPC 302 പ്രകാരം ജീവപര്യന്തം കഠിന തടവിനും 1,00,000/ രൂപ വീതം പിഴ ഒടുക്കുന്നതിനും പിഴ ഒടുക്കാത്ത പക്ഷം 1 വർഷം അധിക തടവിനും IPC 308 വകുപ്പ് പ്രകാരം 3 വർഷം കഠിന തടവിനും Sec 3 (a) Explosive Act പ്രകാരം 10 വർഷം കഠിന തടവിനും 1,00,000/ രൂപ വീതം പിഴ ഒടുക്കുന്നതിനും പിഴ ഒടുക്കാത്ത പക്ഷം 6 മാസം അധിക കഠിന തടവിനും Sec 27 of Arms Act പ്രകാരം 5 വർഷം കഠിന തടവിനും 1,00,000/ രൂപ വീതം പിഴ ഒടുക്കുന്നതിനും പിഴ ഒടുക്കാത്ത പക്ഷം 6 മാസം അധിക കഠിന തടവിനും കോടതി ശിക്ഷ വിധിച്ചു. പിഴ തുകയിൽ നിന്ന് 2,00,000/- രൂപ കൊലപ്പെട്ട ലക്ഷ്‌മിയുടെ ഭർത്താവിനും മക്കൾക്കും നഷ്ടപരിഹാരമായി നൽകുന്നതിനും കോടതി ഉത്തരവായി.
കാട്ടൂർ പോലീസ് സ്റ്റേഷനിൽ ഗുണ്ടാലിസ്റ്റിലുള്ള കാട്ടൂർകടവ് നന്താനത്തുപറമ്പിൽ ഹരീഷിന്റെ ഭാര്യ ലക്ഷ്‌മി (43) യാണ് 2021 ഫെബ്രുവരി 14-ന് രാത്രി പത്തരയോടെ വീടിന് മുന്നിൽ ഗുണ്ടാസംഘത്തിൻ്റെ വെട്ടേറ്റുമരിച്ചത്. കാട്ടൂർകടവിലെ വാടകക്ക് താമസിക്കുന്ന വീടിനു മുൻവശം റോഡിൽ വെച്ച് തോട്ടയെറിഞ്ഞ് വീഴ്ത്തിയാണ് ലക്ഷ്‌മിയെ വാളു കൊണ്ട് വെട്ടികൊലപ്പെടുത്തിയത്. ഈ സംഭവത്തിന് കാട്ടൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ കൊലപാതകം, കവർച്ച, അടിപിടി അടക്കം നിരവധി കേസുകളിൽ പ്രതികളായ ഗുണ്ടാ സംഘാംഗങ്ങളായ നാലു പേരെയാണ് ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്‌ജി വിനോദ്‌കുമാർ എൻ കുറ്റക്കാരണെന്ന് കണ്ടെത്തിയത്.
ദർശൻകുമാർ കാട്ടൂർ പോലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ പേരുള്ളയാളും കാട്ടൂർ, അന്തിക്കാട്, വലപ്പാട്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധികളാലായി ഏഴ് കവർച്ചക്കേസുകളിലും, രണ്ട് വധശ്രമക്കേസുകളിലും, സ്ത്രീയെ ആക്രമിച്ച് പരിക്കേൽപ്പിച്ച് മാനഹാനി വരുത്തിയ ഒരു കേസ്സിലും, മയക്കു മരുന്ന് വിൽപ്പനക്കായി കൈവശം സൂക്ഷിച്ച ഒരു കേസിലും, മൂന്ന് അടിപിടിക്കേസുകളിലും അടക്കം പതിനഞ്ച് ക്രമിനൽക്കേസുകളിലെ പ്രതിയാണ്.
രാകേഷ് ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ റൗഡി ലിസ്റ്റിൽ പേരുള്ളയാളും 2020 സെപ്റ്റംബർ 9 ന് പാറക്കോവിൽ വെച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലും, ചേർപ്പ് കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധികളിലായി കവർച്ച, വധശ്രമം, അടിപിടി എന്നിങ്ങനെയുള്ള ആകെ ഏഴ് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.
ഇൻസ്പെക്ടർമാരായ വി.വി. അനിൽകുമാർ, അനീഷ് കരീം, ടി.വി. ഷിബു, സി.ബി. അരുൺ, പി. ജ്യോതീന്ദ്രകുമാർ, എസ്.ഐ.മാരായ ആർ. രാജേഷ്, കെ.സുഹൈൽ, ജസ്റ്റിൻ, രഞ്ജിത്ത്, ജിനുമോൻ തച്ചേത്ത്, എ.എസ്.ഐ. പി. ജയകൃഷ്ണൻ, സീനിയർ സി.പി.ഒ.മാരായ പ്രസാദ്, ഇ.എസ്. ജീവൻ, കെ.എസ്. ഉമേഷ്, കെ.വി. ഫെബിൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. ഇൻസ്പെക്ടർ വി.വി. അനിൽകുമാർ ആണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 59 സാക്ഷികളെ വിസ്തരിക്കുകയും 39 തൊണ്ടി മുതലുകളും 176 രേഖകളും മാർക്ക് ചെയ്യുകയും ചെയ്തു. പ്രതി ഭാഗത്തു നിന്നും 3 സാക്ഷികളെ വിസ്തരിക്കുകയും 5 രേഖകൾ മാർക്ക് ചെയ്യുകയും ചെയ്തു.
പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ജോജി ജോർജ്, മുൻ പ്രോസിക്യൂട്ടർ ആയിരുന്ന അഡ്വ. പി ജെ ജോബി, അഡ്വക്കേറ്റ് എബിൽ ഗോപുരൻ, അഡ്വക്കേറ്റ് പി എസ് സൗമ്യ എന്നിവർ ഹാജരായി. ലെയ്‌സൺ ഓഫീസർ സി.പി.ഒ വിനീഷ് കെ വി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

