സുഭാഷിന് കുടുംബത്തോടൊപ്പം തന്നെ താമസിക്കാം : വാടകവീടൊരുക്കികൊടുത്ത് പോലീസ്

ഇരിങ്ങാലക്കുട : വീട്ടുകാരെ പിരിയാൻ കഴിയാത്തതിനാൽ അഗതിമന്ദിരത്തിൽ പോകാൻ തയ്യാറാകാതെ വാശിപിടിച്ച സുഭാഷിന് താമസിക്കാൻ വീട് വാടകയ്ക്ക് എടുത്തുനൽകി ഇരിങ്ങാലക്കുട പോലീസ്. ഗാന്ധിഗ്രാം സ്വദേശി തുമ്പരത്തുകുടി സുബാഷി(52)നും ഭാര്യ ഉഷയ്ക്കും ഇരിങ്ങാലക്കുട സ്റ്റേഷൻ ഓഫീസർ അനീഷ് കരീമിന്റെ നേതൃത്വത്തിലാണ് പോലീസ് കരുവന്നൂർ തേലപ്പിള്ളിയിൽ ചെറിയ വീട് വാടകയ്‌ക്കെടുത്ത് നൽകിയത്. മകളുടെ വിവാഹാവശ്യത്തിനുവേണ്ടി എട്ടുവർഷംമുമ്പ് വീടുവിൽക്കേണ്ടി വന്നതിനെ തുടർന്ന് സുഭാഷും ഭാര്യയും ഭാര്യാ സഹോദരന്‍റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

മൂന്ന് വർഷംമുമ്പ് സുബാഷിന്റെ ഒരുഭാഗം തളരുകയും ഭാര്യ അസുഖബാദിതായയുമായതോടെ കുടുംബം പ്രതിസന്ധിയിലായി. ചികിത്സയെത്തുടർന്ന് എഴുന്നേറ്റ് നടക്കാൻ തുടങ്ങിയെങ്കിലും പഴയതുപോലെ നടക്കാനും സംസാരിക്കാനും സുബാഷിനായിട്ടില്ല.

രണ്ട് മാസം മുമ്പാണ് സുബാഷ് വീട്ടിൽനിന്ന് ഇറങ്ങിപ്പോയത്. കാണാനില്ലെന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ നാലുദിവസം മുമ്പാണ് ചോറ്റാനിക്കരയിൽനിന്ന് കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയപ്പോൾ ഭാര്യാ സഹോദരന്റെ വീട്ടിലേക്ക് കൊണ്ടുപോകാൻ കഴിയില്ലെന്ന അവസ്ഥ വന്നു. അതോടെ പോലീസ് സാമൂഹികനീതി വകുപ്പുമായി ബന്ധപ്പെട്ട് രണ്ട് ദിവസംമുമ്പ് ഇരിങ്ങാലക്കുട പ്രൊവിഡന്റ്സ് ഹൗസിലാക്കി.

എന്നാൽ, തനിക്ക് വീട്ടുകാരോടൊപ്പം പോകണമെന്ന് വാശിപിടിച്ച് സുബാഷ് കരയാൻ തുടങ്ങിയതോടെ പോലീസ് പ്രതിസന്ധിയിലായി. പലരുമായും ബന്ധപ്പെട്ടശേഷമാണ് തേലപ്പിള്ളിയിൽ 3500 രൂപ വാടകയിൽ വീട് കണ്ടെത്തിയത്. വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെ ഉഷയെയും കൂട്ടി പ്രൊവിഡന്റ്‌സ് ഹൗസിലെത്തിയ പോലീസ് സംഘം അവരെ വാടകവീട്ടിലേക്ക് മാറ്റി.

സർക്കാരുമായി ബന്ധപ്പെട്ട് സുബാഷിനും ഭാര്യയ്ക്കും വീടും സ്ഥലവും ലഭ്യമാക്കുന്നതിനായി പോലീസിന്റെ ഭാഗത്തുനിന്ന് നടപടികൾ ആരംഭിച്ചിട്ടുണ്ട്. എസ്.ഐ.മാരായ എം.എസ്. ഷാജൻ, എൻ.കെ. അനിൽകുമാർ, കെ.പി. ജോർജ്, സീനിയർ സിവിൽ പോലീസ് പോലീസ് ഓഫീസർ രാഹുൽ, വഹദ്, ഷീജ എന്നിവരാണ് നടപടികൾക്ക് നേതൃത്വം നൽകിയത്

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page