വിട പറഞ്ഞ ഭാവഗായകൻ ജയചന്ദ്രൻ്റെ ഓർമ്മകളിൽ ” ഒരു കാവ്യപുസ്തകത്തി” ൻ്റെ ആദ്യപ്രദർശനം ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ നിറഞ്ഞ സദസ്സിൽ നടന്നു

ഇരിങ്ങാലക്കുട : വിട പറഞ്ഞ ഭാവഗായകൻ ജയചന്ദ്രൻ്റെ ഓർമ്മകളിൽ ” ഒരു കാവ്യപുസ്തകത്തി” ൻ്റെ ആദ്യപ്രദർശനം. ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മൂന്നാം ദിനത്തിൽ മാസ് മൂവീസിൽ നിറഞ്ഞ സദസ്സിലാണ് രാജേന്ദ്രൻവർമ്മൻ സംവിധാനം ചെയ്ത ഒരു കാവ്യപുസ്തകം പ്രദർശിപ്പിച്ചത്. വരികളുടെ അർത്ഥമറിഞ്ഞ് പാടിയിരുന്ന ജയചന്ദ്രൻ ആഴമുള്ള മനുഷ്യത്വത്തിൻ്റെ ഉടമ കൂടിയായിരുന്നുവെന്ന് പ്രദർശനാനന്തരം നടന്ന ചടങ്ങിൽ സംഗീത നിരൂപകൻ ഇ ജയകൃഷ്ണൻ ചൂണ്ടിക്കാട്ടി.



ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി പ്രസിഡണ്ട് മനീഷ് അരിക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ സംവിധായകൻ രാജേന്ദ്രവർമ്മനെ ഫിലിം സൊസൈറ്റി രക്ഷാധികാരി പി കെ ഭരതൻമാസ്റ്ററും നിർമ്മാതാവ് തോട്ടാപ്പിള്ളി വേണുഗോപാൽ മേനോനെ ചന്ദ്രിക എഡ്യുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ സി കെ രവിയും ആദരിച്ചു. സംഗീത നാടക അക്കാദമി ജനറൽ കൗൺസിൽ അംഗം രേണു രാമനാഥ്, ജയചന്ദ്രൻ്റെ സഹോദരൻ കൃഷ്ണകുമാർ, സുഹൃത്തുക്കളായ എസ് മനോഹരൻ, ബാലു ആർ നായർ, ഡോക്യുമെൻ്ററിയുടെ ഫോട്ടോഗ്രാഫർ നന്ദകുമാർ തോട്ടത്തിൽ, സൗണ്ട് എഞ്ചിനീയർ അരുൺ വർമ്മൻ , ഫിലിം സൊസൈറ്റി സെക്രട്ടറി നവീൻ ഭഗീരഥൻ, എം ആർ സനോജ് എന്നിവർ സംസാരിച്ചു. തുടർന്ന് കെ ആർ നാരായണൻ ഇൻസ്റ്റിട്ട്യൂട്ടിലെ വിദ്യാർഥികൾ നിർമ്മിച്ച ഷോർട്ട് ഫിലിമുകളും വൈകീട്ട് അക്കാദമി അവാർഡ് നേടിയ ഡോക്യുമെൻ്ററി നോ അദർലാൻഡും പ്രദർശിപ്പിച്ചു.

ചലച്ചിത്രമേളയുടെ നാലാം ദിനമായ മാർച്ച് 11 ന് രാവിലെ 10 ന് കറുപ്പഴകി , 12 ന് കാമദേവൻ നക്ഷത്രം കണ്ടു , വൈകീട്ട് 6 ന് ഓർമ്മ നാളിൽ കൊറിയൻ ചിത്രമായ ” ദി നോവലിസ്റ്റ്സ് ഫിലിം “എന്നിവ പ്രദർശിപ്പിക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page