ആളൂർ : പുലർച്ചെ പള്ളിയിലേക്ക് നടന്നുപോയ വയോധികയെ വഴിയിൽ ഒളിഞ്ഞുനിന്ന് ആക്രമിച്ച് ബോധം കെടുത്തിയ ശേഷം മൂന്ന് പവൻ സ്വർണ്ണവളകൾ കവർന്ന കേസിൽ പ്രതിയെയാണ് ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കണ്ണൂർ തലശ്ശേരി തിരുവങ്കാട് ‘ഗീതം നിവാസിൽ’ റോഷൻ (46) ആണ് അറസ്റ്റിലായത്.
കണ്ണൂരിലെ ഒരു ധനകാര്യ സ്ഥാപനത്തിൽ ഓൺലൈൻ ലോൺ അപ്രൂവൽ ഓഫീസറായി ജോലി ചെയ്യുന്ന ഇയാൾ ആർഭാട ജീവിതം നയിക്കാനാണ് ഈ കൊള്ള നടത്തിയത്. കഴിഞ്ഞ മൂന്ന് വർഷമായി പോട്ട വാഴകുന്നിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇയാൾ.
കഴിഞ്ഞ മെയ് 30ന് പുലർച്ചെ 5.25 ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. വാഴക്കുന്ന് സ്വദേശിയായ വയോധിക വീട്ടിൽ നിന്നും പോട്ട ലിറ്റിൽ ഫ്ലവർ പള്ളിയിലേക്ക് ഉറുമ്പൻകുന്ന് – എഡ്ഢി കറണ്ട് റോഡിലൂടെ നടന്നുപോവുകയായിരുന്നു. വാഴക്കുന്ന് എത്തുന്നതിന് തൊട്ടുമുമ്പുള്ള വിജനമായ സ്ഥലത്ത് വെച്ച് കൈകളിൽ ഗ്ലൗസ് ധരിച്ചെത്തിയ റോഷൻ വയോധികയെ പിന്നിലൂടെ ആക്രമിച്ച് മുഖം പൊത്തിപ്പിടിച്ച് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി.
അവിടെവെച്ച് മുഖത്തടിച്ച് ക്രൂരമായി ഉപദ്രവിച്ച് അബോധാവസ്ഥയിലാക്കിയ ശേഷമാണ് കൈയിലുണ്ടായിരുന്ന ഒരു പവൻ വീതമുള്ള മൂന്ന് സ്വർണ്ണവളകൾ കവർന്നത്. ആർഭാട ജീവിതം മൂലമുണ്ടായ കടുത്ത സാമ്പത്തിക ബാധ്യത തീർക്കാനാണ് കൃത്യം ചെയ്തതെന്ന് പ്രതി സമ്മതിച്ചു. പുലർകാല നടത്തക്കാരനെന്ന വ്യാജേന സഞ്ചരിച്ചാണ് ഇയാൾ ഇരയെ കണ്ടെത്തിയത്.
ആക്രമണത്തിനിരയായ സ്ത്രീ നൽകിയ സൂചനകളാണ് കേസിൽ നിർണ്ണായകമായത്. അക്രമി വ്യായാമം ചെയ്യുന്നവർ ധരിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നതെന്ന് വയോധിക പോലീസിനോട് പറഞ്ഞിരുന്നു. ഇതേത്തുടർന്ന് അന്വേഷണസംഘം പ്രദേശത്ത് പുലർച്ചെ നടക്കാനിറങ്ങുന്ന എഴുപതോളം പേരുടെ ശാരീരിക പ്രത്യേകതകളും വസ്ത്രധാരണ രീതിയും രഹസ്യമായി നിരീക്ഷിച്ചു.
ഇതിലൂടെയാണ് പ്രതിയെക്കുറിച്ചുള്ള കൃത്യമായ സൂചന പോലീസിന് ലഭിക്കുന്നത്. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ പ്രതിയെ വലയിലാക്കുകയായിരുന്നു. നടപടിക്രമങ്ങൾക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്സിന്റെ നേതൃത്വത്തിൽ ചാലക്കുടി ഡിവൈഎസ്പി ബെന്നി കെ.പി, ഇൻസ്പെക്ടർ ടി. ശശികുമാർ, പ്രൊബേഷൻ എസ്.ഐ വൈശാഖ്, ഡാൻസാഫ് ടീം അംഗങ്ങളായ സതീശൻ മടപ്പാട്ടിൽ, പി.എം മൂസ, വി. യു സിൽജോ, എ.യു റെജി, ബിനു എം.ജെ, ശ്രീജിത് ഇ.എ , സൈബർ സെൽ ഉദ്യോഗസ്ഥരായ ഷനൂഹ് സി കെ , സനൂപ് സി ആർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive





