റോഡുകളുടെ അറ്റകുറ്റപ്പണികൾക്ക് തുടക്കമായി; യാത്രാപ്രയാസം ഉടൻ പരിഹരിക്കപ്പെടും: മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട : മുരിയാട്-വേളൂക്കര കുടിവെള്ളപദ്ധതി പ്രവൃത്തികളുടെ ഭാഗമായി ഗതാഗതതടസ്സമുണ്ടായ റോഡുകളുടെ മരാമത്ത് ജോലികൾക്ക് അടിയന്തിര പ്രാധാന്യത്തോടെ തുടക്കമായി. ജലജീവൻ മിഷൻ പദ്ധതിയ്ക്കായി കുഴിയെടുക്കേണ്ടി വന്ന ഇരിങ്ങാലക്കുട നഗരസഭയിലെയും മുരിയാട്, വേളൂക്കര പഞ്ചായത്തുകളിലെയും റോഡുകളിലെയും അറ്റകുറ്റപ്പണികളാണ് മുൻഗണനാക്രമത്തിൽ ആരംഭിച്ചിരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

ജനങ്ങൾ നേരിടുന്ന പ്രയാസം എത്രയും വേഗം പരിഹരിക്കാൻ വേണ്ട നടപടികൾക്കായി ഈ മാസം ഒൻപതിന് ഒൻപതിന് പൊതുമരാമത്ത്. കെ എസ് ടി പി, ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം മന്ത്രി വിളിച്ചു ചേർത്തിരുന്നു. ഇരിങ്ങാലക്കുട റെസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിന് മുന്നോടിയായി പൊതുമരാമത്ത്, ജലവിഭവ വകുപ്പുകളിലും മന്ത്രി വേണ്ട ഇടപെടലുകൾ നടത്തി. തുടർന്നാണ് മരാമത്ത് ജോലികൾ എത്രയും പെട്ടെന്നാരംഭിക്കാനുള്ള നടപടികൾക്ക് യോഗത്തിൽ രൂപരേഖയായത്. റോഡുകളുടെ തകർച്ച തീർക്കുന്നത് എത്രയും വേഗത്തിലാക്കാൻ വേണ്ട നിർദ്ദേശങ്ങൾ മന്ത്രി യോഗത്തിൽ ഉദ്യോഗസ്ഥർക്ക് നൽകുകയും ചെയ്‌തു.

മന്ത്രിയുടെ ഇടപെടലുകളുടെയും യോഗതീരുമാനങ്ങളുടെയും തുടർച്ചയായി പൊതുമരാമത്ത് റോഡുകളിലും കെ എസ് ടി പി റോഡുകളിലും അറ്റകുറ്റപ്പണിക്കുള്ള തുക ജല അതോറിറ്റി അധികൃതർ കെട്ടിവെച്ചു. ഇതേത്തുടർന്ന് കെ എസ് ടി പിയുടെ കീഴിലുള്ള സംസ്ഥാന പാതയായ തൃശൂർ-കൊടുങ്ങല്ലൂർ റോഡിലെ ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ബുദ്ധിമുട്ടിന്‌ പരിഹാരമായിട്ടുള്ള മരാമത്തുജോലികൾ ചൊവ്വാഴ്ച ആരംഭിച്ചു.

ശേഷിക്കുന്ന പഞ്ചായത്ത് റോഡുകളുടെ അറ്റകുറ്റപ്പണിക്കുള്ള നടപടികളും പുരോഗമിക്കുന്നുണ്ടെന്നും എത്രയും വേഗം യാത്രികരുടെ പ്രയാസം പരിഹരിച്ചുകൊണ്ട് ഇവിടങ്ങളിലും മരാമത്ത് പ്രവൃത്തികൾ ആരംഭിക്കുമെന്നും മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page