കോർട്ട് കോംപ്ലക്സ് വികസനത്തിന്‍റെ പിതൃത്വത്തിൽ തർക്കം തുടരുന്നു, അവകാശവാദം ഉന്നയിച്ച് ബി.ജെ.പിയും

ഇരിങ്ങാലക്കുട : സംസ്ഥാനത്തെ നീതിന്യായസമുച്ചയങ്ങളില്‍ രണ്ടാമത്തേതാകാന്‍ പോകുന്നുവെന്ന മേനി പറയുന്ന ഇരിങ്ങാലക്കുട കോടതി സമുച്ചയത്തിന്‍റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ഫെബ്രുവരി 10 ന് തുടക്കമാകുന്നതിനൊപ്പം കോർട്ട് കോംപ്ലക്സ് വികസനത്തിന്റെ പിതൃത്വത്തിൽ തർക്കം ആരംഭിച്ചു.

ഇത് കേന്ദ്ര ആവിഷ്കൃത പദ്ധതിയാണെന്നും ആദ്യഘട്ടത്തിൽ 75% വും രണ്ടാം ഘട്ടനിർമ്മാണത്തിന് 60% വും ഫണ്ടും കേന്ദ്രമാണ് നൽകുന്നതെന്നും പ്രധാനമന്ത്രിയുടെ ചിത്രമില്ലാതെ പിണറായി വിജയന്റെയും മരുമകൻ്റെയും മന്ത്രി മുഹമ്മദ് റിയാസിന്റെയും മന്ത്രി ആർ ബിന്ദുവിൻ്റേയും കമാനങ്ങളും ഫ്ലക്സ് ബോർഡുകളും വച്ചുള്ള പ്രചരണ കള്ളത്തരങ്ങൾ പൊതുജനങ്ങൾ തിരിച്ചറിയുമെന്നും ബിജെപി പ്രസ്താവനയിറക്കി.



കേന്ദ്രാ ആവിഷ്കൃത പദ്ധതിയായ ഇരിങ്ങാലക്കുടയിലെ ബഹുനില കോർട്ട് കോപ്ലക്സ് 2 ഘട്ടങ്ങളിലായി 92 കോടി ചിലവിൽ നിർമ്മിക്കുന്നതിൻ്റെ രണ്ടാം ഘട്ട നിർമ്മാണോത്ഘാടനത്തിൽ കേന്ദ്ര പ്രതിനിധികളെ ക്ഷണിക്കാത്തതിൽ ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

കേന്ദ്ര പദ്ധതികൾ സ്ഥിരമായി പേരു മാറ്റിയും മറ്റും അടിച്ച് മാറ്റി സ്വന്തം നേട്ടമായി കാണിക്കുക എന്ന അൽപ്പത്തരം എൽ ഡി എഫ് സർക്കാരിൻ്റെ സ്ഥിരം പരിപാടിയാണെന്നും പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നു. എൽ ഡി എഫിന്റെ ൻ്റെ ഇത്തരം തട്ടിപ്പ് രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രചരണം സംഘടിപ്പിക്കുമെന്നും ബിജെപി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട അറിയിച്ചു.

കൃപേഷ് ചെമ്മണ്ട അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ വൈസ് പ്രസിഡണ്ട് കവിതാ ബിജു,മണ്ഡലം ജന സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, സണ്ണി കവലക്കാട്ട്, സ്റ്റേറ്റ് കമ്മറ്റിയംഗം സന്തോഷ് ചെറാക്കുളം, സ്റ്റേറ്റ് കൗൺസിൽ രം അംഗം സന്തോഷ് ചെറാക്കുളം എന്നിവർ സംസാരിച്ചു.


64 കോടി രൂപയുടെ നിര്‍മ്മാണപ്രവൃത്തികള്‍ക്കാണ് രണ്ടാംഘട്ടത്തില്‍ തുടക്കമാവുന്നത്. 29.25 കോടി രൂപയുടെ ആദ്യഘട്ടനിര്‍മ്മാണം പൂര്‍ത്തീകരിച്ചാണ് രണ്ടാംഘട്ട നിര്‍മ്മാണത്തിലേക്ക് കടക്കുന്നത്. ഹൈക്കോടതി കഴിഞ്ഞാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ നീതിന്യായ സമുച്ചയമായി ഇരിങ്ങാലക്കുട കോടതി ഇതോടെ മാറും. 1,68,555 ചതുരശ്ര അടിയില്‍ ഏഴു നിലകളിലായി പത്ത് കോടതികളും അനുബന്ധസൗകര്യങ്ങളും നൂറു കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവുമടങ്ങുന്ന വിധത്തിലാണ് കോടതിസമുച്ചയം പൂര്‍ത്തിയാകുന്നത്.

അടിയിലെ നിലയില്‍ ജഡ്ജിമാര്‍ക്കുള്ള പ്രത്യേക പാര്‍ക്കിംഗ് സൗകര്യവും 2450 ചതുരശ്ര അടി വിസ്താരത്തില്‍ റെക്കോര്‍ഡ് റൂം, തൊണ്ടി റൂമുകള്‍, ഇലക്ട്രിക് സബ് സ്റ്റേഷന്‍, ജനറേറ്റര്‍ എന്നിവയ്ക്കുള്ള സൗകര്യവും ഒരുക്കും. തൊട്ടുമുകളിലത്തെ നിലയില്‍ ബാര്‍ കൗണ്‍സില്‍ റൂം, ലേഡി അഡ്വക്കേറ്റുമാര്‍ക്കും പോലീസിനുമുള്ള വിശ്രമമുറി, ജഡ്ജിമാരുടെ ലോഞ്ച്, ചേംബറിനോട് ചേര്‍ന്ന് ലൈബ്രറി, കറന്റ് റെക്കോര്‍ഡ്‌സ് സൗകര്യങ്ങള്‍ എന്നിവയുണ്ടാകും. കൂടാതെ, ബേസ്മെന്റ് ഫ്‌ളോറില്‍ കാന്റീന്‍ സൗകര്യവുമുണ്ടാകും.

മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി ഓഫീസ് അനുബന്ധ സൗകര്യങ്ങള്‍ എന്നിവ താഴത്തെ നിലയിലായിരിക്കും. ഒന്നാം നിലയില്‍ അഡീഷണല്‍ സബ്കോടതി, പ്രിന്‍സിപ്പല്‍ സബ്കോടതി, ജഡ്ജസ് ചേംബര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍, ഗവ. പ്ലീഡര്‍ ഓഫീസ് അനുബന്ധ സൗകര്യങ്ങള്‍, രണ്ടാംനിലയില്‍ കുടുംബ കോടതി, കൗണ്‍സലിംഗ് വിഭാഗം, ലേഡീസ് വെയ്റ്റിംഗ് ഏരിയ, കോര്‍ട്ട് യാര്‍ഡ്, മൂന്നാം നിലയില്‍ കോടതി മുറികള്‍, താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി ഓഫീസ്, സെന്‍ട്രല്‍ ലൈബ്രറി, മീഡിയ റൂം, നാലാം നിലയില്‍ അഡിഷണല്‍ മുന്‍സിഫ് കോടതി, പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതി, ജഡ്ജസ് ചേംബര്‍, ഓഫീസ് റെക്കോര്‍ഡ്‌സ്, അനുബന്ധസൗകര്യങ്ങള്‍ എന്നിങ്ങനെയാണ് സമുച്ചയം. ജഡ്ജിമാര്‍ക്കായി പ്രത്യേകം ലിഫ്റ്റ് സൗകര്യവും ഗോവണിയും ഉണ്ടാകും. ലിഫ്റ്റ് സൗകര്യവും ശുചിമുറി സൗകര്യവും പൊതുജനങ്ങള്‍ക്ക് പ്രത്യേകമായുണ്ടാവും.

ആറു നിലകളുടെ സ്ട്രക്ച്ചര്‍ ജോലികളാണ് ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്. ഏഴാം നിലയുടെ നിര്‍മ്മാണവും, ഇതടക്കമുള്ള എല്ലാ നിലകളിലെയും ഇലക്ട്രിക്കല്‍ ജോലികളടക്കമുള്ള ഫിനിഷിംഗ് പ്രവൃത്തികളും രണ്ടാംഘട്ടത്തോടെ പൂര്‍ത്തിയാവും. എല്ലാ നിലകളിലും ഭിന്നശേഷിസൗഹൃദ ശുചിമുറികള്‍ ഉണ്ടാകും.


അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page