പാർക്കും മൈതാനവും വെള്ളക്കെട്ടാൽ മുങ്ങി – അശാസ്ത്രീയ കാന നിർമ്മാണത്തിന് നേതൃത്വം നൽകിയവർക്കും നഗരസഭ ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണമെന്ന് പ്രതിപക്ഷം

ഇരിങ്ങാലക്കുട : ഒരു നല്ല മഴ പെയ്താൽ പട്ടണത്തിലെ റോഡുകളെല്ലാം മുങ്ങിപ്പോകുന്ന തരത്തിലാണ് ഇരിങ്ങാലക്കുടയിലെ ഡ്രൈനേജ് സംവിധാനം എന്ന കാലങ്ങളായുള്ള പരാതി നിലനിൽക്കെ കഴിഞ്ഞ ദിവസം പുലർച്ചെ മുതൽ തുടർച്ചയായി പെയ്ത മഴയിൽ ഇരിങ്ങാലക്കുട നഗരസഭ പാർക്കും മൈതാനവും പരിസരത്തെ റോഡുകളും രാവിലെ വെള്ളക്കെട്ടാൽ മുങ്ങി.

ഷീ ലോഡ്ജിന് വേണ്ടി നഗരസഭാ പണിത കെട്ടിടത്തിന് മുന്നിൽ കാലങ്ങളായി 7 അടി വീതിയിൽ ഉണ്ടായിരുന്ന കാന വീതികുറച്ച് അശാസ്ത്രീയമായി നിർമ്മിച്ചതിനാലാണ് നീരൊഴുക്ക് നിലച്ച് ഇപ്പോൾ വെള്ളക്കെട്ടിന് കാരണമായത്.



മതിയായ പാർക്കിംഗ് ഏരിയ ഇല്ലാതെയും തോട് പുറംമ്പോക്ക് കയ്യേറിയുമാണ് നഗരസഭയുടെ ഈ കെട്ടിട നിർമാണമെന്ന ആക്ഷേപം തുടക്കം മുതൽക്കേ ഉണ്ട്. കെട്ടിടത്തിന്റെ ഇരു വശങ്ങളിൽ കൂടിയും പോകുന്ന രാമൻചിറ തോട് പൊളിച്ചു മാറ്റിയും, ഗതിമാറ്റിയും, ആയതിന്റെ വീതിയും, മററും കുറച്ചുമാണ് കെട്ടിടം പണിതിട്ടുള്ളത്. തെരുവിനോടു ചേർന്നുളള പ്ലോട്ട് അതിരും കെട്ടിടവും തമ്മിലുള്ള ദൂരം നിശ്ചയിക്കുന്നതിൽ അപാകതയുള്ളതാണ്. Y കവലകൾ ഉൾപ്പെട്ട റോഡു കവലകളിൽ സ്‌പ്ലെ (പരപ്പ്) നല്കേണ്ടതാണ്. അപ്രകാരത്തിലുളള കെട്ടിട നിർമ്മാണ ചട്ടങ്ങൾ ഷീ ലോഡ്ജ് കെട്ടിട നിർമാണത്തിൽ പാലിച്ചിട്ടില്ല എന്നായിരുന്നു ആക്ഷേപങ്ങൾ.



ഇത്തരം നിർമാണങ്ങൾ മൂലം ഭാവിയിൽ നഗരത്തിൽ നിന്നും ഒഴുകി വരുന്ന മഴവെള്ളത്തിന് സുഗമമായി ഒഴുകിപ്പോകാൻ പറ്റില്ലെന്ന് പലതവണ ചുണ്ടികാണിച്ചിട്ടും അശാസ്ത്രീയ നിർമ്മാണവുമായി മുന്നോട്ടു പോയ അക്കാലത്തെ നഗരസഭ യു ഡി എഫ് ഭരണസമതിക്കും ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടികളും വിജിലൻസ് അന്വേഷണവും വേണമെന്ന ശക്തമായ ആവശ്യവുമായി നഗരസഭാ പ്രതിപക്ഷ നേതാവ് പി വി ശിവകുമാർ രംഗത്ത് വന്നു.



എന്നാൽ വെള്ളക്കെട്ട് രൂപപെട്ടതിനെ തുടർന്ന് നഗരസഭാ ആരോഗ്യ വിഭാഗം രാവിലെ മുതൽ കാനകൾ വൃത്തിയാക്കൽ ആരംഭിച്ചു. ഷീ ലോഡ്ജിൽ നിന്നും സിന്ധു തീയറ്ററിന്റെ മുന്നിൽ റോഡിനു കുറുകെയുള്ള കൾവർട്ടിന് താഴെ പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള വേസ്റ്റ് നിറഞ്ഞതിനെ തുടർന്നാണ് നീരൊഴുക്ക് തടസപ്പെട്ടതെന്നും, മൈതാനത്ത് വരുന്നവർ ഡസ്ട് ബിന്നുകൾ ഉപയോഗിക്കാതെ ഭക്ഷണ വേസ്റ്റ് ഉൾപ്പടെ വലിച്ചെറിയുന്നതിനെ തുടർന്ന് ആണ് ഇവ കാനകളിൽ ബ്ലോക്ക് ഉണ്ടാക്കുന്നതെന്ന് നഗരസഭാ ഉദ്യോഗസ്ഥർ പറയുന്നു.



എന്നാൽ ഈ ആരോപണം ശരിയല്ലെന്ന് പ്രതിപക്ഷം പറഞ്ഞു . കാന നിർമാണത്തിലെ അപാകതകൾ മൂടിവെക്കാൻ അയ്യങ്കാവ് മൈതാനത്ത് വരുന്ന പൊതു ജനങ്ങളുടെ മേൽ കുറ്റം ആരോപിക്കുന്ന രീതി പ്രതിഷേധാർഹം ആണെന്നും ശിവകുമാർ പറഞ്ഞു. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പുകൾ ഉണ്ടായിട്ടും അശാസ്ത്രീയമായി നിർമിച്ച കാനയുടെ വീതികുറവാണ് നീരൊഴുക്ക് തടസപ്പെടാൻ കാരണം.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page