കൂടൽമാണിക്യം ക്ഷേത്രത്തിൽ നടന്ന അഷ്ടമംഗല പ്രശ്‌നത്തിൻ്റെ സംക്ഷിപ്ത റിപ്പോർട്ട് ദേവസ്വം വിതരണം ചെയ്തു – പരിഹാരക്രിയകൾ ആരംഭിച്ചതായി ദേവസ്വം

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ 2025 ഒക്ടോബർ 8, 9, 10 തീയതികളിൽ നടന്ന അഷ്ടമംഗല പ്രശ്‌നത്തിൻ്റെ സംക്ഷിപ്ത റിപ്പോർട്ട് ദേവസ്വം പുറത്തിറക്കി. 2026 ലെ കൂടൽമാണിക്യം തിരുവുത്സവത്തിന് മുന്നോടിയായുള്ള ആലോചനയോഗം ഉണ്ണായിവാരിയർ സ്മാരക കലാനിലയം ഹാളിൽ ചേർന്ന യോഗത്തിലാണ് സംക്ഷിപ്ത റിപ്പോർട്ട് ദേവസ്വം വിതരണം ചെയ്തത്. ഇതോടനുബന്ധിച്ചുള്ള പരിഹാരക്രിയകൾ ആരംഭിച്ചതായി ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി അറിയിച്ചു.

അഷ്ടമംഗല പ്രശ്‌നത്തിൻ്റെ സംക്ഷിപ്ത റിപ്പോർട്ട് താഴെ

സ്വർണ്ണ പ്രശ്‌നത്തിൽ ധനുരാശിയാണ് ആരൂഡമായി കിട്ടിയത്. ഇതു പ്രകാരം ദേവൻ ഭക്തരെയും നാടിനെയും അനുഗ്രഹിച്ച് നിലക്കൊള്ളുന്നതായി കാണുന്നു. മുൻകാലങ്ങളിൽ സംഭവിച്ച ബ്രാഹ്മണ ശാപം, ജലാശയങ്ങളുടെ ദുസ്ഥിതി, നിത്യ കാര്യങ്ങളിൽ സംഭവിച്ച പിഴവുകൾ, മുൻകാലത്ത് സംഭവിച്ച ദേവ കോപങ്ങൾ എന്നിവ ദൈവ ചൈതന്യ ഹാനിക്ക് കാരണമായിട്ടുണ്ടെന്ന് പ്രശ്‌നവശാൽ തെളിഞ്ഞിട്ടുണ്ട്. ക്ഷേത്രത്തിലെ തീർത്ഥ കുളത്തിൻ്റെ ദുസ്ഥിതി, ധ്വജത്തിൻ്റെ ചലനം, കാലാകാലങ്ങളിൽ നടത്തേണ്ടതായ പൗഷ്‌ഠിക ക്രിയാദികളുടെ ലോഭം, നിത്യ നൈമത്തിക കർമ്മങ്ങളുടെ വൈരുദ്ധ്യങ്ങൾ എന്നിവ പരിഹരിക്കേണ്ടതായിട്ടുണ്ട്.

കാലാകാലങ്ങളായി തുടരുന്ന ആചാരാനുഷ്ഠാങ്ങൾക്കൊപ്പം യഥാകാലങ്ങളിൽ രാജനീതിയ്ക്കനുസൃതമായി ആവശ്യകതയും ദേവഹിതത്തിൽ കാണുകയുണ്ടായി. തന്നെ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും ദേവാഹിതത്തിൽ കാണുകയുണ്ടായി.

നടത്തി വന്നിരുന്ന പ്രത്യേകം ആരാധനകൾ മുടങ്ങിപ്പോകുകയുണ്ടായിട്ടുണ്ട്. തൽഫലമായി ചില ഇല്ലങ്ങൾ അന്യം വന്നു പോകുകയും മറ്റുള്ളവയിലും അത്യാഹിതങ്ങൾ സംഭവിച്ചു വരുന്നതായും കാണുന്നു.

ക്ഷേത്രേശ കുടുംബക്കാർ ഒട്ടും ഉപേക്ഷ വരുത്താതെ ഐക്യമത്യത്തോടും ഭരണാധികാരികളുടെ സഹകരണ മനോഭാവത്തോടും കൂടി ഇവിടെ ദേവനു വേണ്ടി ചെയ്യേണ്ടതായ എല്ലാ അനുഷ്‌ഠാനങ്ങളും കഴിയും വിധം നടത്തുവാൻ ശ്രമിക്കണം. ഇതേ പോലെ ഭരണാധികാരികളും ഊരായ്‌മ ഇല്ലക്കാരെന്ന് കണ്ടു കൊണ്ട് അവർക്ക് വേണ്ട സഹായ സഹകരണങ്ങളും ചെയ്യേണ്ടതുമാണ്.

ക്ഷേത്ര ശ്രീകോവിൽ, എന്നിവയിൽ സംഭവിച്ച ന്യൂനതകൾ, ക്ഷേത്രവുമായി ബന്ധപ്പെട്ട ശിവകോപം പ്രത്യേകിച്ച് തൃക്കണാമതിലകം ക്ഷേത്രവുമായി ബന്ധപ്പെട്ട തർക്കങ്ങൾ തൻനിമിത്തം സംഭവിച്ച ബ്രഹ്മഹത്യാശാപം, കീഴേടം ക്ഷേത്രങ്ങളിലെ ദുരവസ്ഥ എന്നിവ പ്രത്യേകം പ്രതിപാദിക്കപ്പെട്ടു. ധ്വജത്തിന് ശ്രീകോവിലിന്റെ അനുപാതത്തിനനുസരിച്ചുള്ള മാന (കണക്ക്) മല്ല എന്ന് കൂടി സൂചിപ്പിക്കപ്പെട്ടു. ഈ ന്യൂനത നിശ്ചയമായും പരിഹരിയ്ക്കപ്പെടണം.

സാന്നിദ്ധ്യവർദ്ധകങ്ങളായ വേദജപം, അപൂർവ്വമായ വേദ പ്രയോഗങ്ങൾ, ശ്രീരുദ്രാദി അഭിഷേകങ്ങൾ, അലങ്കാരാദികൾ, കളഭം, ദീപ മാല്യാദികൾ, വാദ്യഘോഷാദികൾ, കൂത്തമ്പല ശുദ്ധി, കൂത്ത്, കീഴേടം ക്ഷേത്രങ്ങളിലെ ജീർണ്ണത എന്നിവയും പരാമർശിക്കപ്പെട്ടു. ഇവയിലെല്ലാമുള്ള ന്യൂനതകൾ നിശ്ചമായും പരിഹരിക്കപ്പെടണം. ഉത്സവക്കാലത്തെ എഴുന്നള്ളിപ്പ്, അഹസ്സ് തുടങ്ങുന്നതിന് മുമ്പ് നിശ്ചയമായും അവസാനിക്കണം. മലർനിവേദ്യം മഹാനിവേദ്യാദി കാര്യങ്ങൾ, ക്ഷേത്രേശ കുടുംബങ്ങളുടെ പ്രതിനിധ്യം എന്നിവയിൽ നിഷ്കർഷ വേണം.

സുകൃത കർമ്മങ്ങളായ ആചാര്യ വരണം, വേദജപം, നാമജപം, പ്രസാദ ഊട്ട്, പുരാണപാരായണം എന്നിവ വർദ്ധിപ്പിക്കണം. വേദ പാരായണത്തിന് നിർബന്ധമായും ഒരു നിയമനം വേണം. പ്രഥമാനീതം, പാൽ ആവുകയാൽ വിരാട് സങ്കല്പമായ ഈ ദേവങ്കൽ പാലഭിഷേകം, പാൽപ്പായസം, ഗോപ്രീതി എന്നിവ നിർബന്ധമാക്കുകയും ചെയ്യുന്നതിനാൽ ഭക്തൻമാരുടെ പ്രാതിനിധ്യത്തോടെ ഉത്തമമായ ഒരു ഗോശാലക്ക് രൂപം കൊടുക്കേണ്ടതാണെന്നും പ്രശ്‌നചിന്തയിൽ ചർച്ച വന്നു.

ഋഷീശ്വര സ്പ‌ർശമുള്ള ദേവനാകയാൽ അതിന് തക്ക വണ്ണമുള്ള പ്രായശ്ചിത്ത ഹോമങ്ങൾ, ശുദ്ധിക്രിയ, ധ്വജ പ്രതിഷ്‌ഠ എന്നിവയോടു കൂടിയ കലശം തന്ത്രിമാരുടേയും ക്ഷേത്രേശൻമാരുടേയും അധികാരികളുടേയും വിശേഷ്യ ഭക്തൻമാരുടേയും കൂട്ടായ പരിശ്രമത്തിൽ കാലതാമസം കൂടാതെ നടത്തണമെന്ന തീരുമാനത്തോടെയാണ് പ്രശ്‌നചിന്ത അവസാനിച്ചത്.

വളരെ ശ്രേഷ്ഠമായ ഒമ്പതിൽ വ്യാഴം ലഗ്നത്തിൽ ബുധൻ, എന്നീ ഗ്രഹാസ്ഥിതികളോടു കൂടിയ കൂട്ട ഒഴിവുകിട്ടുകയാൽ ക്ഷേത്രാഭി വൃദ്ധിയും ഭഗവൽ പ്രസാദവും ഭാവിയിൽ വർദ്ധിച്ച് ക്ഷേത്രം ലോകോത്തര പ്രശസ്‌തിയിലേക്ക് ഉയരുമെന്ന് കണ്ടിരിക്കുന്നു.

പരിഹാരക്രിയകൾ

അഷ്ടമംഗല പ്രശ്‌നത്തിൽ പ്രതിപാദിച്ച പരിഹാര ക്രിയകളുടെ ഭാഗമായി ഗുരുവായൂരപ്പന് നെയ്യ് വിളക്ക്, തിരുമുടി മാല, ആയിരം രൂപയുടെ പാൽപ്പായസം, ഭഗവതിയ്ക്കുഴൽ എന്നിവ കമ്മിറ്റി അംഗങ്ങൾ ഗുരുവായൂർ പോയി വഴിപാട് നടത്തി ഭഗവാനോട് പ്രാർത്ഥിച്ച് തിരിച്ചു വന്നു.

ഇതിനു ശേഷം വൈദികർ, ക്ഷേത്രേശർ, തന്ത്രിമാർ, മേൽശാന്തിമാർ, കമ്മിറ്റിയംഗങ്ങൾ, ക്ഷേത്രം ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ ഒരു ദിവസം ഉച്ചപൂജയ്ക്കു ശേഷം ഭഗവാൻ്റെ മുന്നിൽ ഏക മനസ്സോടെ വിളിച്ചു ചൊല്ലി പ്രായശ്ചിത്തം ചെയ്യണമെന്ന് പ്രശ്‌ന പാർത്തിൽ നിർദ്ദേശിച്ചിട്ടുണ്ട്.

ശ്രീരുദ്രം, സുകൃത ഹോമം മുതലായ ക്ഷേത്രത്തിൻ്റെ ഐശ്വര്യത്തിനുതകുന്ന കർമ്മങ്ങളും എത്രയും വേഗം തന്നെ നിർവ്വഹിക്കണമെന്നും പ്രശ്‌നചാർത്തിൽ നിർദ്ദേശിച്ചിട്ടുണ്ട്. പ്രശ്‌ന ചാർത്തിൽ നിർദ്ദേശിച്ച പരിഹാര ക്രിയകൾ ഏറ്റവും വേഗത്തിൽ നടത്തുന്നതും, ക്ഷേത്രത്തിൻ്റെ അഭിവൃദ്ധിക്കായി പാർത്തിൽ നിർദ്ദേശിച്ച കാര്യങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുന്നതുമാണ്.

Devaswom distributes brief report on Ashtamangala Prashnam at Koodalamanikyam temple – Devaswom says remedial measures have been initiated

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page