വിദ്യാഭ്യാസം വഴിമുട്ടിയ 12 മണിപ്പൂരി വിദ്യാർത്ഥികൾക്ക് പുല്ലൂർ ഐ.ടി.ഐ യിൽ പ്രവേശനം നൽകി ഉത്തരവായി: മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട : വിദ്യാഭ്യാസം വഴിമുട്ടിയ മണിപ്പൂർ വിദ്യാർത്ഥികൾക്ക് ഇരിങ്ങാലക്കുടയിൽ സാങ്കേതികവിദ്യാ തുടർപഠനത്തിന്‌ അവസരം നൽകാനുള്ള നടപടികൾ യാഥാർഥ്യമായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. 12 മണിപ്പൂരി വിദ്യാർത്ഥികൾക്കാണ് ഇരിങ്ങാലക്കുട പുല്ലൂർ സെന്റ് സേവിയേഴ്സ് ഐടിഐയിൽ പ്രവേശനം നൽകാൻ സർക്കാർ ഉത്തരവായതെന്നു മന്ത്രി പറഞ്ഞു.

2023 – 24 വർഷത്തിലെ പ്രവേശനമായാണ് ഇവരുടെ തുടർപഠനം ഉറപ്പാക്കിയിരിക്കുന്നത്. മെക്കാനിക് മോട്ടോർ വെഹിക്കിൾ, ഇലക്ട്രീഷ്യൻ ട്രേഡുകളിലാണ് ഇവർക്ക് പ്രവേശനം കൊടുത്തത്. ഈ വിദ്യാർത്ഥികളെ ജാലകം പോർട്ടലിൽ ഉൾപ്പെടുത്താനും അവരുടെ അഡ്മിഷൻ ക്ലോസിങ് നടപടി പൂർത്തിയാക്കാനും ട്രെയിനിങ് ഡയറക്ടർക്ക് തൊഴിലും നൈപുണ്യവും വകുപ്പ് പ്രത്യേക അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

മാനുഷികമൂല്യങ്ങളുടെ കാവലാളുകളായി ഈ വിദ്യാർത്ഥികളുടെ പഠനം പൂർത്തീകരിക്കാൻ സന്നദ്ധത കാട്ടിയ പുല്ലൂർ സെന്റ് സേവിയേഴ്സ് ഐടിഐ അധികൃതരെയും പ്രിൻസിപ്പാളിനെയും മന്ത്രി ബിന്ദു അഭിനന്ദിച്ചു. ഇരിങ്ങാലക്കുടയുടെ ജനപ്രതിനിധിയെന്ന നിലയിൽ മുന്നോട്ടുവെച്ച അഭ്യർത്ഥനയോട് ഇടതുപക്ഷ സർക്കാരിന്റെ മാനവികതാ നിലപാടുകളെ ഉയർത്തിപ്പിടിച്ച് അതിവേഗം പ്രതികരിച്ച തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടിക്ക് മന്ത്രി ഡോ. ബിന്ദു സ്നേഹാഭിവാദനങ്ങൾ നേർന്നു.

You cannot copy content of this page