എടതിരിഞ്ഞി സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണത്തിന് തുടക്കമായി. ഫെയർ വാല്യൂ വിഷയം പരിഹരിക്കുന്നതിനുള്ള നടപടികളുമായി മന്ത്രിമാരായ കെ രാജനും ഡോ ആർ ബിന്ദുവും

എടതിരിഞ്ഞി : മുകുന്ദപുരം താലൂക്കിന് കീഴിൽ വരുന്ന ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ എടതിരിഞ്ഞി സ്മാർട്ട് വില്ലേജ് ഓഫീസ് ഉൾപ്പെടെ സംസ്ഥാനത്തെ 45 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമ്മാണ ഉദ്ഘാടനം മന്ത്രി കെ രാജൻ എടതിരിഞ്ഞിയിൽ നിർവഹിച്ചു. ഓൺലൈൻ ആയാണ് മറ്റു സ്ഥലങ്ങളിലെ നിർമ്മാണോദ്ഘാടനം മന്ത്രി നിർവഹിച്ചത്. ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അദ്ധ്യക്ഷത വഹിച്ചു.



കേരള സർക്കാരിന്റെ പ്ലാൻ സ്കീമിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ വിനിയോഗിച്ചാണ് എടതിരിഞ്ഞി വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജ് ഓഫീസായി നിർമ്മിക്കുന്നത്. എടതിരിഞ്ഞി വില്ലേജിലെ ഫെയർ വാല്യൂ വിഷയം ഉടൻ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അധ്യക്ഷ പ്രസംഗത്തിൽ മന്ത്രി ഡോ ആർ ബിന്ദു വിശദീകരിക്കുകയും പരിഹാരം കാണുന്നതിനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.



ഫെയർ വാല്യൂ വിഷയം ഉടൻ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ഇരിങ്ങാലക്കുട ആർ.ഡി.ഓ യെ ഇതിന്റെ ഉത്തരവാദിത്തമുള്ള ഓഫീസർ ആയി നിയമിച്ചതായും റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടന പ്രസംഗത്തിൽ അറിയിച്ചു. ജില്ലാ കളക്ടർ പ്രവർത്തനങ്ങൾ ഏകോപനം ചെയ്യും.



എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹാളിൽ നടന്ന ചടങ്ങിൽ വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ്, പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ്, ജനപ്രതിനിധികൾ ജില്ലാ കളക്ടർ അർജൻ പാണ്ഡ്യൻ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ടി. മുരളി, മുകുന്ദപുരം തഹസിൽദാർ സിമീഷ് സാഹു കെ.എം, റവന്യൂ ഡിവിഷണൽ ഓഫീസർ പി ഷിബു, തൃശൂർ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ടി കെ സന്തോഷ് കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ വി എ മനോജ് കുമാർ, എൻ കെ ഉദയപ്രകാശ് , ടി കെ വർഗീസ് മാസ്റ്റർ, തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page