സമൂസ, വട തുടങ്ങിയ പലഹാരങ്ങൾ വലിയ തോതിൽ ഉണ്ടാക്കുന്ന സ്ഥാപനങ്ങളിൽ ഓപ്പറേഷൻ സ്നാക്ക് ഹണ്ടുമായി വേളൂക്കര കുടുംബാരോഗ്യ കേന്ദ്രം. നാലു സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി, രണ്ട് സ്ഥാപനങ്ങൾ അടപ്പിച്ചു

ഇരിങ്ങാലക്കുട : വേളൂക്കര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ, സമൂസ , വട തുടങ്ങിയ പലഹാരങ്ങൾ വലിയ തോതിൽ ഉണ്ടാക്കുന്ന സ്ഥാപനങ്ങളിൽ പുലർകാല പരിശോധന നടത്തി. പുലർക്കാലങ്ങളിൽ മാത്രം പലഹാര നിർമ്മാണം നടത്തുകയും തുടർന്ന് വിവിധ പ്രദേശങ്ങളിൽ വിതരണം നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങളിലാണ് ‘ഓപ്പറേഷൻ സ്നാക്ക്സ് ഹണ്ട്’ എന്ന പേരിൽ, പ്രത്യേക ടീം രൂപീകരിച്ച് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം പാർസൽ വാങ്ങിയ സമൂസയിൽ നിന്നും പല്ലിയെ കിട്ടിയെന്ന പരാതിയെ തുടർന്നാണ് പരിശോധനയെന്ന് അറിയുന്നു.

പരിശോധനയിൽ അപാകതകൾ കണ്ടെത്തിയ നാലു സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. അതിൽ വൃത്തിഹീനമായ സാഹചര്യത്തിലും തൊഴിലാളികൾക്ക് ഹെൽത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെയും കണ്ടെത്തിയ രണ്ട് സ്ഥാപനങ്ങൾ ( ലളിതം ഫുഡ് പ്രോഡക്ട്സ്, അക്ഷര ഫുഡ് ) അപാകതകൾ പരിഹരിച്ചതിനുശേഷം മാത്രം പ്രവർത്തിക്കാവൂ എന്ന് നിർദ്ദേശം നൽകി.



പരിശോധനകൾക്ക് ഹെൽത്ത് ഇൻസ്പെക്ടർ പ്രസാദ്. സി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ലാലുമോൻ കെ.കെ, ഷിഹാബുദ്ദീൻ.കെ.എസ്, സ്മാർട്ട് കെ.എ, സുജിത്ത് വി.എസ് എന്നിവർ നേതൃത്വം നൽകി.



ജനങ്ങൾക്ക് സുരക്ഷിതമായ ഭക്ഷണം ലഭിക്കുക, ഭക്ഷ്യ വസ്തുനിർമ്മാതാക്കൾക്ക് കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുക എന്ന ലക്ഷ്യങ്ങളോടെ, വീടുകളോട് ചേർന്ന് ഭക്ഷ്യവസ്തുക്കൾ നിർമിച്ച് വിപണനം ചെയ്യുന്ന ഇടങ്ങളിലുള്ള പരിശോധന തുടരുമെന്ന് പ്രാദേശിക പൊതുജനാരോഗ്യ ഓഫീസർ കൂടിയായ, കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. രാജേഷ് കെ.യു അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page