കലാസംഗമപുരിയിൽ പ്രതിഭകളുമായി ഒരു സൗഹൃദ സന്ധ്യ

ഇരിങ്ങാലക്കുട : സമര സംഗമഭൂമിയും കലാസംഗമപുരിയുമായ ഇരിങ്ങാലക്കുടയിൽ വച്ച് ജൂലൈ 10 മുതൽ 13 വരെ നടക്കുന്ന സിപിഐ തൃശ്ശൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിലെ കലാസാംസ്കാരിക കായിക മേഖലകളിലെ പ്രതിഭകളുമായുള്ള മുഖാമുഖം അത്യന്തം അനിർവചനീയമായി. റവന്യൂ മന്ത്രി കെ രാജൻ മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്തു. പത്മശ്രീ കുട്ടന്മാരാരും പത്മശ്രീ കലാമണ്ഡലം ഗോപി ആശാനും മുഖ്യാതിഥികളായി പങ്കെടുത്തു.



ഇരിങ്ങാലക്കുടയുടെ കലാ സാംസ്കാരിക കായിക മേഖലകളിലെ പരിച്ഛേദമെന്ന് കരുതാവുന്ന ഒരു കൂട്ടം പ്രതിഭകളുമായി ഉദ്ഘാടകൻ സംവദിച്ചു. സാംസ്കാരിക കേരളത്തിന് ഇരിഞ്ഞാലക്കുട നൽകിയ സംഭാവനകളെക്കുറിച്ച് വിസ്മരിക്കുവാൻ കഴിയാത്ത ആണെന്നും അത് ഈ നാടിന്റെ അഭിമാനമാണെന്നും ഇന്നത്തെ കാലത്ത് നാം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം, പറയാനും കേൾക്കാനുമുള്ള പൊതു ഇടങ്ങൾ നഷ്ടമാകുന്നു എന്നതാണെന്നും തെരുവുകളെ പോലും പൊതു ചർച്ചക്കും സംവാദത്തിനും വേദിയാക്കാൻ പാടില്ലെന്ന് പറയുന്ന ഇക്കാലത്ത് തുറന്നു പറച്ചലുകൾക്കും അവതരണങ്ങൾക്കും കൂട്ടായ്മകൾക്കും തുറന്ന വേദികൾ ഒരുക്കമെന്നും ആവിഷ്കാര സ്വാതന്ത്ര്യത്തിനായി നമ്മൾ നിലകൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഐ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച കലാ കായിക സാംസ്കാരിക പ്രതിഭകളുടെ ഈ സംഗമം അത്തരമൊരു വേദിയാണെന്നും ഉദ്ഘാടകൻ കെ രാജൻ പറഞ്ഞു.


കഥകളിയിലെ കുലപതി പത്മശീ ഗോപിയാശാനിൽനിന്ന് ” കൂടുതൽ കൂടുതൽ സ്നേഹിക്കുക “
സാംസ്കാരിക സമ്പന്നമായ ഈ സംഗമേശഭൂമിയിൽ വരണമെന്ന് എന്നും ആഗ്രഹിച്ചത് കലയോടും വ്യക്തികളോടുമുള്ള അദമ്യമായ സ്നേഹമാണ് എന്നും രാഷ്ട്രീയത്തിന് അതീതമായി കലകളുടെ കമനീയ കേദാരമായ ഇരിങ്ങാലക്കുടയെ കുറിച്ച് , ആ നാടിൻ്റെ ഇന്നത്തെ രോഗാതുരമായ അവസ്ഥകളെ കുറിച്ചും അവയുടെ പരിഹാര നിർദ്ദേശങ്ങളെ കുറിച്ച് എല്ലാം വിസ്തരിച്ച് അറിയാനാണ് ഈ കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്ന ഓരോരുത്തരുടെയും മനസ്സിൽ എന്ന് അദ്ദേഹം പറഞ്ഞു.



രാഷ്ട്രീയത്തിനതീതമായി കലയെ സ്നേഹിക്കുന്നവനാണ് കമ്മ്യൂണിസ്റ്റുകാർ എന്നും ആ ബഹുമാനം എന്നും ആ പാർട്ടിയോടും അതിന്റെ നേതൃത്വത്തോടും ഉണ്ടാകും എന്നും പത്മശ്രീ പെരുവനം കുട്ടന്മാർ കൂട്ടിച്ചേർത്തു. കലാനിലയം രാഘവനാശാന്റെയും സദനം കൃഷ്ണൻകുട്ടി ആശാന്റെയും ആർട്ടിസ്റ്റ് മോഹൻദാസിന്റെയും എല്ലാം സാന്നിധ്യം സദസ്സ് സമ്പന്നമാക്കി.



മുതിർന്ന കലാകാരരായ പദ്മശ്രീ കലാമണ്ഡലം ഗോപി, പദ്മശ്രീ പെരുവനം കുട്ടൻമാരാർ,കലാനിലയം രാഘവൻ, സദനം കൃഷ്ണൻകുട്ടി എന്നിവരെ ചടങ്ങിൽ വച്ച് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ മുൻ മന്ത്രി വി.എസ് സുനിൽകുമാർ എന്നിവർ ആദരിച്ചു.



ഇരിങ്ങാലക്കുടയിൽ ധാരാളം കലാകാരരും സാംസ്കാരിക പരിപാടികളും ഉണ്ടെങ്കിലും അവ അവതരിപ്പിക്കാവുന്ന അനുയോജ്യമായ വേദി വേണമെന്ന കഥകളിക്ലബ്ബ് പ്രസിഡണ്ട് രമേശൻ നമ്പീശൻ ഉന്നയിച്ച ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മന്ത്രി രാജൻ പറഞ്ഞു.



ഇരിങ്ങാലക്കുടയുടെ അഭിമാനമായിരുന്ന ഉണ്ണായിവാരിയർ സ്മാരക കലാനിലയത്തിൻ്റെ സിലബസും കോഴ്സുകളും നവീകരിക്കണമെന്നും പ്രവർത്തനം ഊർജ്ജിതമാക്കണമെന്നും സദസ്സിൽ നിന്ന് ആവശ്യം ഉയർന്നു. വരാൻപോകുന്ന കുട്ടന്‍ കുളം സ്മാരകം നവീകരിച്ച് നവോത്ഥാനസമരസ്മാരകം സ്ഥാപിക്കണമെന്ന ആവശ്യം സത്വരം പരിഹരിക്കപ്പെടുമെന്ന് മന്ത്രി പറഞ്ഞു.



കായിക പ്രതിഭകളെ വളർത്തിയെടുക്കുന്ന ഇരിഞ്ഞാലക്കുടയിലസ്പോർട്സ് അക്കാദമികളുടെ കുറവുകളെ കുറിച്ചും സദസ്സിൽ ചർച്ചയായി. മനീഷ് വർഗ്ഗീസ്, ഗംഗാധരൻ കാവല്ലൂർ, പ്രഷീജ ഗോപിനാഥൻ, കലാപരമേശ്വരൻ, ഹൃദ്യഹരിദാസ്, അഭിലാഷ്,എ.എം സുബ്രഹ്മണ്യൻ, ടി.എൻ രാമചന്ദ്രൻ, രാജേഷ് തംബുരു, കെ.ആർ,റഷീദ് കാറളം, തേശ്ശേരി നാരായണൻ, ശിവദാസ് തത്തംപിള്ളി, വി.എസ് വസന്തൻ, എം സി രമണൻ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ചർച്ചയിൽ പങ്കെടുത്തു.



സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, സിനിമ സംവിധായകൻ പ്രേംലാൽ , ജില്ല അസിസ്റ്റന്റ് സെക്രട്ടറി ടി ആർ രമേഷ് കുമാർ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി കെ സുധീഷ്,കെ എസ് ജയ, പി മണി, ബിനോയ് ഷബീർ, അഡ്വ പി ജെ ജോബി, മിഥുൻ പോട്ടോക്കാരൻ എന്നിവർ സന്നിഹിതരായിരുന്നു.അഡ്വക്കേറ്റ് രാജേഷ് തമ്പാൻ സ്വാഗതവും എൻ കെ ഉദയപ്രകാശ് നന്ദിയും രേഖപ്പെടുത്തി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page